ശബരിമലയിലെ സ്വർണപാളികൾ സംബന്ധിച്ച ക്രമക്കേടിൽ, തിരുവിതാംകൂർ ദേവസ്വംബോർഡിലെ ഉദ്യോഗസ്ഥരുടെയും പങ്ക് സംശയിച്ച് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഗുരുതര വിമർശനങ്ങൾ. സാമ്പത്തിക നേട്ടം മുൻനിർത്തി ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം വിറ്റിട്ടുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും കോടതി വിമർശിക്കുന്നു. 2019 ൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് അയച്ച ഇമെയിൽ സന്ദേശം ഞെട്ടിക്കുന്നതാണ് എന്നാണ് കോടതി വ്യക്തമാക്കിയത്.
ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണം ശനിയാഴ്ച്ച ആരംഭിക്കും.
നിർദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാന സർക്കാർ വിട്ടുനൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വെള്ളിയാഴ്ച്ച അറിയിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും യോഗം ചേർന്ന് അന്വേഷണ സംഘം തുടർ നടപടികൾ ആലോചിക്കുക. നിലവിൽ ദേവസ്വം വിജിലൻസ് പകുതിയിൽ കൂടുതൽ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്.

