പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ചെന്താമര എന്നറിയപ്പെടുന്ന ചെന്താമരാക്ഷന്റെ ശിക്ഷ ഇന്ന് വിധിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക.സംസ്ഥാനത്തെ ഞെട്ടിച്ച് മൂന്ന് കൊലപാതകങ്ങൾ നടത്തിയ ചെന്താമര, ആദ്യം കൊലപ്പെടുത്തിയ സജിതയുടെ കേസിൽ കുറ്റക്കാരനെന്ന് ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. സജിതയുടെ മക്കളായ അതുല്യയും അഖിലയും പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.നെന്മാറ പോത്തുണ്ടി ബോയൻസ് നഗര്‍ സ്വദേശിനി സജിതയെ 2019 ഓഗസ്റ്റ് 31നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കേസിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് ചെന്താമരയ്ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. കേസിലെ ഏക പ്രതിയാണ് ഇയാൾ. ഈ കേസിൽ വിചാരണക്കിടെ രണ്ടര വർഷത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ചെന്താമര സജിതയുടെ ഭർത്താവിനെയും അമ്മയെയും കൂടി കൊലപ്പെടുത്തിയിരുന്നു. പ്രതി പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും നേരത്തെ സജിതയുടെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചിരുന്നു.പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. സജിത കൊലക്കേസിൽ ആറു വർഷങ്ങൾക്കു ശേഷമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറഞ്ഞത്.

