റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായും നിർത്തുമെന്ന് ഇന്ത്യ ഉറപ്പുനൽകിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ആവർത്തിച്ചുള്ള പ്രസ്താവന ഇന്ത്യൻ എണ്ണക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.റിലയൻസ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൻ നിലപാട് തേടി. ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് വീണ്ടും ഈ നിർണായക പരാമർശം നടത്തിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പൂർണ്ണമായി നിർത്തുമെന്ന് ഇന്ത്യ ഉറപ്പു നൽകിയിട്ടുണ്ട് എന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം താനാണ് അവസാനിപ്പിച്ചതെന്ന മുൻ അവകാശവാദവും അദ്ദേഹം ഈ വേളയിൽ ആവർത്തിച്ചു. ട്രംപിൻ്റെ ഈ പ്രസ്താവന ഇന്ത്യയുടെ വിദേശനയത്തെ സംബന്ധിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. ട്രംപിന്റെ പ്രസ്താവന കണക്കിലെടുത്ത് വിമർശനവുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

