തലസ്ഥാനത്തെ ഞെട്ടിച്ച കഴക്കൂട്ടം ഹോസ്റ്റൽ പീഡനക്കേസിലെ പ്രതിയായ ലോറി ഡ്രൈവർ ബെഞ്ചമിനെ പോലീസ് തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു.പീഡനം നടന്ന ഹോസ്റ്റൽ, മോഷണ ശ്രമം നടത്തിയ സമീപ വീടുകൾ, ട്രക്ക് പാർക്ക് ചെയ്ത സ്ഥലം എന്നിവിടങ്ങളിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ജനുവരി 17-ന് പുലർച്ചെയായിരുന്നു ഐടി ജീവനക്കാരിയായ യുവതിയെ ബെഞ്ചമിൻ ഹോസ്റ്റലിൽ കടന്ന് പീഡനത്തിന് ഇരയാക്കിയത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തെളിവെടുപ്പിനിടെ, ഹോസ്റ്റലിനുള്ളിൽ അതിക്രമിച്ചു കയറിയതെങ്ങനെ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതി പോലീസിനോട് വിശദീകരിച്ചു. തുടർന്ന്, സമീപത്തെ രണ്ട് വീടുകളിലും ഇയാൾ മോഷണ ശ്രമം നടത്തിയിരുന്നു. ഈ വീടുകളിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു.

