കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥി വി.എം. വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് പുറത്ത്.പ്രമുഖ ചലച്ചിത്ര സംവിധായകനും പൊതുരംഗത്ത് സജീവ സാന്നിധ്യവുമായ വി.എം. വിനുവിനെ കോൺഗ്രസ് സ്ഥാനാർഥിയായി കല്ലായി ഡിവിഷനിൽ മത്സരിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് വിവരം പുറത്തുവന്നത്.പുതിയ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് വി.എം. വിനുവിന് സ്വന്തം വാർഡിൽ വോട്ടില്ലെന്ന കാര്യം നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.കല്ലായി ഡിവിഷനിൽ വിനു ഇതിനോടകം പ്രചാരണം ആരംഭിച്ചിരുന്നു.സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമാണ് വിവരം പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ മലാപ്പറമ്പ് ഡിവിഷനിലാണ് വിനു വോട്ട് ചെയ്തിരുന്നത്. ദീർഘനാളായി കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് അദ്ദേഹം താമസിക്കുന്നത്.താമസം മാറുകയോ മറ്റൊരിടത്തേക്ക് സ്ഥിരമായി പോകുകയോ ചെയ്യാത്തതിനാൽ മലാപ്പറമ്പ് ഡിവിഷനിലെ വോട്ടർ പട്ടികയിൽ പേരുണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതിയിരുന്നത്.വോട്ടർ പട്ടികയുടെ വിവിധ ഘട്ടങ്ങൾ വന്നപ്പോഴും പേര് ഒഴിവാക്കിയവരുടെ ലിസ്റ്റിൽ വിനുവിന്റെ പേര് ഉൾപ്പെട്ടിരുന്നില്ലെന്നും നേതൃത്വം പറയുന്നു.പൊതുസമ്മതൻ എന്ന നിലയിൽ വൻ പ്രതീക്ഷയോടെയാണ് വി.എം. വിനുവിനെ മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത്ഈ ഗുരുതര വീഴ്ചയെ തുടർന്ന് കൂടുതൽ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം.

