വൈദ്യുതി ബന്ധം നിഷേധിക്കാൻ എത്തിയ കെഎസ്‌ഇബി ജീവനക്കാരനെ വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി.കെഎസ്‌ഇബി കല്ലിശ്ശേരി സെക്ഷൻ പരിധിയിലെ ലൈൻമാനായ ആലപ്പുഴ മുഹമ്മ രജതം വീട്ടില്‍ ആർ രഞ്ജിത്തിന് ആണ് കടിയേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുറ്റൂർ എട്ടാം വാർഡില്‍ കുറ്റൂർ എട്ടാം വാർഡില്‍ മുള്ളിപ്പാറ തെക്കേതില്‍ വീട്ടില്‍ എം കെ സുകുമാരന്റെ വീട്ടിലെ വൈദ്യുത കണക്ഷൻ വിച്ഛേദിക്കാൻ എത്തിയപ്പോഴാണ് രഞ്ജിത്തിന് നായയുടെ കടിയേറ്റത്.
സുകുമാരന്റെ മകൻ ശ്രീക്കുട്ടനും കുടുംബവും ആണ് വീട്ടില്‍ താമസം. ഇക്കഴിഞ്ഞ പതിനേഴാം തീയതി ആയിരുന്നു വൈദ്യുതബില്‍ അടക്കേണ്ട അവസാന ദിവസം. ഇതിൻറെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രഞ്ജിത്ത് ശ്രീക്കുട്ടനെ ഫോണില്‍ വിളിച്ചിരുന്നു. ഇന്ന് രാവിലെ 11 മണി വരെയും ബില്‍ തുക അടയ്ക്കാതെ വന്നതോടെ വീണ്ടും ഫോണില്‍ ബന്ധപ്പെട്ടു. അപ്പോള്‍ തുക അടയ്ക്കാൻ കഴിയില്ലെന്നും വൈദ്യുത ബന്ധം വിച്ഛേദിച്ചു കൊള്ളാനും രഞ്ജിത്ത് പറഞ്ഞു.
ഇതിൻറെ അടിസ്ഥാനത്തില്‍ രഞ്ജിത്തും സഹപ്രവർത്തകനായ ജയലാലും വീട്ടില്‍ എത്തിയപ്പോഴായിരുന്നു വളർത്തു നായയെ തുറന്നുവിട്ടത്. നായ വരുന്നത് കണ്ട് മീറ്റർ പരിശോധിക്കുകയായിരുന്ന രഞ്ജിത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നായ ചാടിവീണ് ഇടതുകാലില്‍ കടിച്ചു. തുടർന്ന് രഞ്ജിത്ത് മറിഞ്ഞുവീണു. ഇതോടെയാണ് നായ പിന്തിരിഞ്ഞത്. ഇടത് കാല്‍മുട്ടിന് താഴെ കടിയേറ്റ രഞ്ജിത്ത് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം സംബന്ധിച്ച് അസിസ്റ്റൻറ് എൻജിനീയർ സന്തോഷ് സുകുമാരൻ തിരുവല്ല പോലീസില്‍ പരാതി നല്‍കി.

