ആലപ്പുഴ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിച്ചു. സംസ്ഥാന നേതൃത്വങ്ങളുടെ ഇടപെടലോടെ ആണ് പ്രശ്നം പരിഹരിച്ചത്.തർക്കത്തെ തുടർന്ന് ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച അമ്ബലപ്പുഴ ഡിവിഷനില്‍ നിന്ന് ലീഗ് സ്ഥാനാർഥി ഉടൻ പത്രിക പിൻവലിക്കും.ഇതോടെ, ഈ ഡിവിഷനില്‍ കോണ്‍ഗ്രസിൻ്റെ എ. ആർ. കണ്ണൻ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന ചർച്ചയില്‍ ധാരണയാകാത്തതിനെ തുടർന്നാണ് മുസ്ലിം ലീഗ് കടുത്ത തീരുമാനമെടുത്തത്.
കോണ്‍ഗ്രസ് മത്സരിക്കാനിരുന്ന അമ്ബലപ്പുഴ ഡിവിഷനില്‍ ലീഗ് ഒറ്റയ്ക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് അല്‍ത്താഫ് സുബൈറിനെയാണ് ഇവിടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അമ്ബലപ്പുഴ ഡിവിഷൻ ആവശ്യപ്പെട്ട ലീഗിന് പുന്നപ്ര ഡിവിഷൻ നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നുവെങ്കിലും ലീഗ് അത് നിരസിച്ചു.വിഷയം സങ്കീർണ്ണമായതോടെ കെ.പി.സി.സി.യും ലീഗ് സംസ്ഥാന നേതൃത്വങ്ങളും അടിയന്തരമായി ഇടപെട്ടു. ഇവരുടെ നിർദ്ദേശപ്രകാരം ഡി.സി.സി. പ്രസിഡൻ്റ് ബി. ബാബു പ്രസാദ്, ലീഗ് ജില്ലാ പ്രസിഡൻ്റ് എ.എം. നസീർ എന്നിവർ നടത്തിയ ചർച്ചയിലാണ് ഒടുവില്‍ ധാരണയിലെത്തിയത്.

