തദ്ദേശ തെരഞ്ഞെടുപ്പ് ജനവിധിയുടെ സമഗ്ര വിലയിരുത്തലിന് സിപിഎം നേതൃയോഗം ഇന്ന് മുതൽ തിരുവനന്തപുരത്ത്.ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും അടുത്ത രണ്ടു ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായിട്ടില്ലെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോട് പല ജില്ലാ കമ്മിറ്റികൾക്കും യോജിപ്പില്ല.സർക്കാർ നിലപാടുകൾക്കെതിരെയും പാർട്ടിയുടെ നയ സമീപനങ്ങൾക്കെതിരെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലടക്കം അതിരൂക്ഷ വിമർശനം ഉയർന്നിരുന്നു.തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിൽ എത്തിയതിന് കാരണം സംഘടനാ വീഴ്ചയാണ് എന്നതടക്കമുള്ള പൊതു വിലയിരുത്തലുകൾ നിലവിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏത് തരത്തിലുള്ള തെറ്റ് തിരുത്തലിലേക്കാണ് സിപിഎം നീങ്ങുക എന്നും പാർട്ടി പ്രഖ്യാപിക്കും.

