കൊല്ലത്ത് ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി പിടിയിൽ.കൊല്ലം അയത്തിൽ സ്വദേശി സാനിഷാണ് (40) പിടിയിലായത്. പാലരുവി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ്കുടുംബത്തിലെ പെൺകുഞ്ഞിനെയാണ് പ്രതി ലൈംഗികാതിക്രമത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. തെങ്കാശിയിൽ നിന്ന് എടത്വാപള്ളിയിൽ വന്ന് മടങ്ങവെയായിരുന്നു അതിക്രമം.
ജനറൽ കമ്പാർട്ട്മെന്റിൽ മുത്തച്ഛനൊപ്പം നിലത്ത് കിടക്കുകയായിരുന്നു കുട്ടി. ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ആരുമറിയാതെ എടുത്ത് സ്വന്തം സീറ്റിൽ കൊണ്ടുപോയി ഉപദ്രവിക്കുകയിരുന്നു പ്രതി സാനിഷ്.തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന സ്ത്രീയാണ് കുഞ്ഞിനെ ഇയാൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്.
പ്രതി രക്ഷപ്പെടാതിരിക്കാൻ യാത്രക്കാരി നടത്തിയ സമയോചിത ഇടപെടലിലാണ് ഇയാൾ പിടിയിലായത്. തുടർന്ന് അടുത്ത സ്റ്റേഷനായ ആര്യങ്കാവിൽ വച്ച് തന്നെ പ്രതിയെ റെയിൽവെ പൊലീസ് പിടികൂടുകയായിരുന്നു.സാനിഷ് വധശ്രമം അടക്കം മൂന്നു കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ സാനിഷിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.കൂടുതൽ അന്വേഷണം നടക്കുകയാണ്.

