കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് നിർണായക വിധി പ്രസ്താവിക്കും.കഴിഞ്ഞ ജൂലൈ ആറാം തീയതി കേസിൽ വിധി പറയേണ്ടതായിരുന്നുവെങ്കിലും ജഡ്ജിക്ക് പനി ബാധിച്ചതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരൻ, ഇയാളുടെ മാതാവ് ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമര, ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് വീണ്ടും ക്രൂരമായ ഇരട്ടക്കൊലപാതകം നടത്തിയത്.തന്റെ ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സജിതയും കുടുംബവുമാണെന്ന പ്രതിയുടെ അന്ധമായ സംശയമാണ് ദാരുണമായ കൊലപാതക പരമ്പരയ്ക്ക് കാരണമായത്.2019 ആഗസ്റ്റ് 31-നായിരുന്നു സജിതയെ ചെന്താമര വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്.ഈ കേസിൽ പ്രതിക്ക് കോടതി ഇരട്ട ജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.സജിതയെ വധിച്ചതിന് പിന്നാലെ, ജാമ്യത്തിലിറങ്ങി സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും ചെന്താമര വെട്ടി വീഴ്ത്തുകയായിരുന്നു.നാടിനെ പിടിച്ചുലച്ച ഈ ഇരട്ടക്കൊലപാതക കേസിൽ കോടതി ഇന്ന് എന്ത് വിധി പറയും എന്നതിലേക്ക് ഉറ്റുനോക്കുകയാണ് കേരളം.

