കിഴക്കൻ വെള്ളത്തിന്റെ വരവും ശമനമില്ലാത്ത മഴയും കാരണം ദുരിതം പേറി കുട്ടനാടൻ ജനത. പ്രധാന റോഡുകൾ വരെ മുങ്ങിയതോടെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാത, വീയപുരം – എടത്വ റോഡ്, നീരേറ്റുപുറം-മുട്ടാർ റോഡ്, വീയപുരം – മാന്നാർ റോഡ്, എടത്വ – വേഴപ്ര റോഡ്, എടത്വ – മാമ്പുഴക്കരി റോഡ് ഉൾപ്പെടെ വെള്ളത്തിലായതോടെ കെ എസ്ആർടിസി ബസുകൾ ഉൾപ്പെടെ സർവീസുകൾ ഏതാണ്ട് പൂർണമായും നിർത്തിയ അവസ്ഥയാണ്.വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങളിലെ അംഗങ്ങൾക്ക് ബന്ധുവീടുകളിലേക്ക് പോകാൻ പോലും സാധിക്കാത്ത അവസ്ഥയുമുണ്ട്.
കിഴക്കൻ മേഖലയായ ചെങ്ങന്നൂർ, പാണ്ടനാട്, പൊടിയാടി, പുളിക്കീഴ് തുടങ്ങിയ പ്രദേശങ്ങളിൽ വലിയതോതിൽ വെള്ളം ഉയർന്നു നിൽക്കുന്നത് കുട്ടനാട്ടുകാരെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.കിഴക്കൻ പ്രദേശത്ത് വെള്ളം ഇറങ്ങിയാൽ അതു മുഴുവൻ വന്നു പതിക്കുന്നത് കുട്ടനാട്ടിൽ ആണ്. കുട്ടനാട്ടിൽ മഴ ഇല്ലെങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.കുട്ടനാടിന്റെ തെക്കൻ മേഖല, അപ്പർ കുട്ടനാട് മേഖലകളിലെ വെള്ളം ഒഴിഞ്ഞു പോകുന്നത് തോട്ടപ്പള്ളി സ്‌പിൽവേയിലൂടെ ആണ്. ഇവിടെ നിന്നും വെള്ളം ഒഴുകി മാറുന്നത് വളരെ കുറഞ്ഞ അളവിലാണ്.ഒറ്റ രാത്രി കൊണ്ടാണ് ഇത്രയധികം ജലനിരപ്പ് ഉയർന്നത് നൂറുകണക്കിനു വീടുകളാണ് വെള്ളത്തിലായത്. നിരവധി സ്‌ഥാപനങ്ങളും വെള്ളത്തിലായി.തലവടി, മുട്ടാർ, എടത്വ, തകഴി, നിരണം, വീയപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലാണ് ജലനിരപ്പ് ഏറ്റവും ഉയര്‍ന്നത്. കരകൃഷിയും ഏറെക്കുറെ പൂര്‍ണ്ണമായി നശിച്ചു.കിഴക്ക് മഴ ശക്തിപ്രാപിച്ചാൽ കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരാനാണ് സാധ്യത.

