സംസ്ഥാനത്ത് പെയ്തിറങ്ങിയ ശക്തമായ മഴയെയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടർന്ന് വിവിധ ജില്ലകളിൽ കഴിഞ്ഞ എട്ട് ദിവസമായി വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ശനിയും ഞായറും കൂടി ഉൾപ്പെടുമ്പോൾ ചില ജില്ലകളിൽ തുടർച്ചയായ 10 ദിവസത്തോളമാണ് അധ്യയനം പൂർണ്ണമായും തടസ്സപ്പെടുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നത്. എന്നാൽ, വിദ്യാലയങ്ങൾ ദീർഘനാൾ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിലും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക (ഓണം) പരീക്ഷകൾ മുൻപ് നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക തീരുമാനം എന്നാണ് റിപ്പോർട്ട്.പരീക്ഷകൾ നീട്ടിവെക്കുകയാണെങ്കിൽ അത് സർക്കാരിന്റെ നിലവിലുള്ള വിദ്യാഭ്യാസ കലണ്ടറിനെയും തുടർന്നുള്ള അധ്യയന ദിനങ്ങളെയും രൂക്ഷമായി ബാധിക്കുമെന്നതിനാലാണ് സമയബന്ധിതമായി തന്നെ പരീക്ഷ നടത്താൻ അധികൃതർ ആലോചിക്കുന്നത്.നിലവിലെ ടൈംടേബിൾ പ്രകാരം ഓഗസ്റ്റ് 20-ഓടെ ഒന്നാം പാദവാർഷിക പരീക്ഷകൾ അവസാനിക്കും. തുടർന്ന് ഓഗസ്റ്റ് 21-ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച് ഓണാവധിക്കായി സ്‌കൂളുകൾ അടയ്ക്കുകയും, ഓണം ആഘോഷങ്ങൾക്ക് ശേഷം ഓഗസ്റ്റ് 31-ന് പുനരാരംഭിക്കുകയും ചെയ്യുന്ന രീതിയിലാണ് ഷെഡ്യൂൾ തയ്യാറാക്കിയിട്ടുള്ളത്. ഈ സമയക്രമത്തിൽ മാറ്റം വരുത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ, നഷ്ടപ്പെട്ട അധ്യയന ദിനങ്ങൾ നികത്താൻ ഓൺലൈൻ ക്ലാസുകളോ മറ്റ് ബദൽ മാർഗ്ഗങ്ങളോ സ്വീകരിച്ചുകൊണ്ട് നിശ്ചിത തീയതിയിൽ തന്നെ പരീക്ഷ നടത്താനാണ് നിലവിലെ നീക്കം എന്നാണ് അറിയുന്നത്

