വാഹൻ, സാരഥി പോർട്ടലുകളിലെ സേവനങ്ങളില്‍ ഏജന്റുമാരുടെ ചൂഷണം തടയുകയും അപേക്ഷകള്‍ ‘ഫസ്റ്റ് കം ഫസ്റ്റ് സർവ്’ അടിസ്ഥാനത്തില്‍ വേഗത്തില്‍ തീർപ്പാക്കുകയും ചെയ്യും. ‘നമ്മുടെ കേരളം’ പോർട്ടലും Vmeet സംവിധാനവും വഴി വാഹന പരിശോധന, വ്യക്തിഗത വാദം കേള്‍ക്കല്‍ എന്നിവയ്ക്ക് സ്ലോട്ടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.ഇടനിലക്കാരുടെയും ഏജന്റുമാരുടെയും ചൂഷണം പൂർണ്ണമായും തടയാൻ നിർണായക നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. സെപ്റ്റംബർ 21 മുതല്‍ വകുപ്പിന്റെ 60 പരിവാഹൻ സേവനങ്ങള്‍ പൂർണ്ണമായും ആധാർ ഒ.ടി.പി (OTP) അധിഷ്ഠിത ഫേസ്‌ലെസ്സ് സേവനങ്ങളാക്കി മാറ്റുന്നു.നിലവില്‍ വാഹൻ, സാരഥി പോർട്ടലുകള്‍ വഴി നല്‍കുന്ന 60 സേവനങ്ങളില്‍ 21 എണ്ണം മാത്രമാണ് ഫേസ്‌ലെസ്സ് സംവിധാനത്തിലുള്ളത്. കൃത്യമായ ഒ.ടി.പി പരിശോധനയില്ലാത്ത ശേഷിക്കുന്ന സേവനങ്ങള്‍ക്ക് അപേക്ഷകരില്‍ നിന്ന് ഏജന്റുമാർ അമിത തുക ഈടാക്കുകയും, അപൂർണ്ണമായ രേഖകള്‍ സമർപ്പിച്ച് അപേക്ഷകള്‍ ബോധപൂർവ്വം വൈകിപ്പിക്കുകയും ചെയ്യുന്നതായി പരാതികള്‍ ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് നാഷണല്‍ ഇൻഫോർമാറ്റിക്സ് സെന്റർ (NIC), കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം (MoRTH) എന്നിവയുടെ സഹകരണത്തോടെ പുതിയ മാറ്റം നടപ്പിലാക്കുന്നത്.

