ചരിത്രപ്രസിദ്ധമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ഏറ്റവും പ്രധാന ചടങ്ങായ നടതുറക്കൽ ശുശ്രൂഷ ഭക്തി നിർഭരമായി.എട്ടു നോമ്പ് പെരുന്നാളിൻ്റെ 7 -ാം ദിനത്തിലാണ് എല്ലാ വർഷവും നടതുറക്കൽ ചടങ്ങ് നടക്കുന്നത്.ഇന്ന് രാവിലെ 8.30-ന് നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. കുറിയാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സഹകാർമ്മികത്വം നൽകി. തുടർന്ന് ഉച്ചനമസ്കാരത്തിനുശേഷം 11.30-ഓടെ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ പള്ളിയുടെ നട തുറന്നു. കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വർഷത്തിൽ ഒരിക്കൽ മാത്രം പൊതുദർശനത്തിനായി തുറക്കുന്ന ഈ ചടങ്ങ് കാണാൻ നൂറുകണക്കിന് വിശ്വാസികളാണ് കത്തീഡ്രലിൽ എത്തിച്ചേർന്നത്.പന്തിരുനാഴി ഘോഷയാത്രയും പാച്ചോർ തയ്യാറെടുപ്പുകളുംനടതുറക്കൽ ശുശ്രൂഷയ്ക്ക് പിന്നാലെ പ്രശസ്തമായ പന്തിരുനാഴി ഘോഷയാത്ര. പള്ളിമേടയിലെ പ്രാർഥനകൾക്ക് ശേഷം, തൂക്കുവിളക്കിൽ നിന്നു വൈദികൻ തീ പകർന്ന നെയ് നിറച്ച പന്തിരുനാഴി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ആഘോഷപൂർവം പുറപ്പെടും. വിശ്വാസികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ പള്ളിക്ക് ചുറ്റും മൂന്നു പ്രാവശ്യം വലംവെച്ച ഘോഷയാത്ര കറിനേർച്ച തയ്യാറാക്കുന്ന സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എത്തിച്ചേരും.15 ടൺ അരി, 15 ടൺ ശർക്കര, 12 ടൺ തേങ്ങ, 90 ലിറ്റർ നെയ്, ഏലയ്ക്ക-ജീരകം-ചുക്ക് എന്നിവ നൂറുകിലോ വീതം ചേർത്താണ് മണർകാട്ടു പള്ളിയിലെ പ്രസിദ്ധമായ കറിനേർച്ചയായ പാച്ചോർ തയ്യാറാക്കുന്നത്. ഇതിനുള്ള വലിയ ചെമ്പുകളും മരത്തോണികളും മൺകലങ്ങളും അടക്കമുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. വലിയ അടുപ്പുകളിൽ തീ പകർന്നതോടെ പാച്ചോർ നിർമ്മാണം പുരോഗമിക്കുകയാണ്. രാത്രി 12 മണിക്ക് ശേഷം കറിനേർച്ചയുടെ വിതരണം ആരംഭിക്കും.
തിങ്കളാഴ്ച രാത്രി 7:30 ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം,രാത്രി 9 ന് ആകാശവിസ്മയം എന്നിവ നടക്കും . ചൊവ്വാഴ്ച പ്രധാന പെരുന്നാൾ ദിനത്തിൽ മൂന്നിന്മേൽ കുർബാനയ്ക്ക് മൈലാപ്പുർ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്താത്തിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും ആശീർവാദവും നടക്കും. വൈകുന്നേരം മൂന്നിന് നടക്കുന്ന നേർച്ചവിളമ്പോടെ ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. സ്ലീബാ പെരുന്നാൾ ദിനമായ 14-ന് വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥനയോടെ നടയടയ്ക്കും.

