സംസ്ഥാനത്ത് തുടരുന്ന കടുത്ത വൈദ്യുതി നിയന്ത്രണവും പ്രതിസന്ധിയും ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും.വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ ചേംബറിൽ രാവിലെ 11-നാണ് യോഗം ചേരുന്നത്. യോഗത്തിൽ കെ.എസ്.ഇ.ബി ചെയർമാനും ബോർഡ് അംഗങ്ങളും പങ്കെടുക്കും. ചൂട് ശക്തമായതോടെ വൈദ്യുതി ആവശ്യം ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.വർധിച്ച ആവശ്യകത നേരിടാൻ സർക്കാരും കെ.എസ്.ഇ.ബിയും മുൻനൊരുക്കങ്ങൾ നടത്തുന്നതിൽ വീഴ്ച വരുത്തിയെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് ഈ നിർണായക യോഗം. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ മൂന്ന് തവണ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതും ദേശീയ ഗ്ര്ഡിയിലെ ഫ്രീക്വൻസി കുറഞ്ഞതുമാണ് നിയന്ത്രണത്തിന് കാരണമായത്. മഴ ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് ചൂട് വർധിക്കുകയും വൈദ്യുതി ഉപഭോഗം കൂടുകയും ചെയ്തതോടൊപ്പം, പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന ആവശ്യകതയാണ് രേഖപ്പെടുത്തിയത്.മഴയെ തുടർന്നുണ്ടായ കൽക്കരി ക്ഷാമം ഉത്തരേന്ത്യയിലെ വൈദ്യുതി ഉൽപ്പാദനത്തെയും ബാധിച്ചു. പീക്ക് സമയത്തെ അധിക വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കെ.എസ്.ഇ.ബിക്ക് ഉറപ്പാക്കിയ ഹ്രസ്വകാല വൈദ്യുതി കരാറുകളുടെ അസാന്നിധ്യവും പ്രതിസന്ധി രൂക്ഷമാക്കി. കൽക്കരി ക്ഷാമത്തെ തുടർന്ന് കേന്ദ്ര വിഹിതത്തിൽ കുറവുണ്ടായതും തിരിച്ചടിയായി. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാക്കുന്നതിലും പ്രയാസമുണ്ട്. ഈ സാഹചര്യങ്ങളെല്ലാം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.

