പച്ചയും ചുവപ്പും ചോദ്യം ചെയ്യപ്പെടുന്നു

നിരൂപണം/ ജാഫർ എസ്

ചില ക്രൈം/കുറ്റാന്വേഷണ സിനിമകളുണ്ട് , ഒരു ചെറിയ പട്ടണത്തിൽ നടക്കുന്ന കൊലപാതകവും അതിന്റെ അന്വേഷണവും ആയിട്ട് ആരംഭിക്കും, എന്നിട്ട് ഉദ്വേഗം നിറഞ്ഞത് എന്ന് കരുതപ്പെടുന്ന സംഭവങ്ങളിലൂടെ കടന്നുപോയി ഒടുക്കം അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന , ഇന്റർപോളും എഫ് ബി ഐയും അന്വേഷിക്കുന്ന ഭീകരനായ വില്ലനിൽ ചെന്നവസാനിക്കും. ക്ളൈമാക്‌സ് സീനിൽ ബോംബ് സ്ഫോടനവും ഹെലികോപ്റ്ററും എ കെ 47 നും കാർ ചേസിംഗും കൂട്ടവെടിയും അരങ്ങേറും.

അതേ പോലെയാണ് ഈ നോവലിന്റെ കഥയും. നൂറിലേറെ ആളുകളുടെ ജീവനപഹരിച്ച ഒരു ട്രെയിൻ അപകടം ആണ് കേന്ദ്രബിന്ദു. ആ സമയത്ത് സ്റ്റേഷന്റെ ഡ്യൂട്ടി ഉണ്ടായിരുന്ന രാമചന്ദ്രൻ മാസ്റ്ററുടെ അശ്രദ്ധയാണ് എന്ന കാരണം പറഞ്ഞ് റെയിൽവേ അയാളെ പിരിച്ചു വിടുന്നു , അങ്ങേർ ആത്മഹത്യ ചെയ്യുന്നു. 25 വർഷത്തിന് ശേഷം ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന മാസ്റ്ററുടെ മകനും മറ്റൊരു സഹപ്രവർത്തകന്റെ മകളും ചേർന്ന് കണ്ടെത്തുന്നു , രാമചന്ദ്രൻ മാസ്റ്ററുടെ മേലുള്ള പക മൂലം സഹപ്രവർത്തകരായിരുന്ന നായിക്കും പി കെയും ഗുണ്ടും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ട്രെയിൻ അപകട അട്ടിമറിയ്ക്ക് പിന്നിൽ എന്ന്..

ഒട്ടുമേ വിശ്വസനീയമല്ലാത്ത ഈ പ്ലോട്ടിനു മേൽ , വിശ്വസനീയമാക്കാൻ നോവലിസ്റ്റ് നടത്തുന്ന പരാക്രമങ്ങൾ ആണ് നോവലിന്റെ ഉത്തരഭാഗത്തെ അസഹനീയമാക്കുന്നത്. കുത്തകമുതലാളിത്തം, മൾട്ടി നാഷണൽ കമ്പനി , ആഗോള മാർക്കറ്റിംഗ് മൽസരം , ഗ്ലോബലൈസേഷൻ , അമേരിക്കൻ കുത്തക , കോർപ്പറേറ്റ് ധനാർത്തി തുടങ്ങിയവയെ കഥയിലേക്ക് കെട്ടിവലിച്ച് അവിശ്വസനീയവും യുക്തിഹീനവുമായ കഥയ്ക്ക് വിശ്വസനീയത ഉണ്ടാക്കാൻ ശ്രമിക്കുന്നെങ്കിലും അത് ദയനീയ പരാജയത്തിൽ ആണ് കലാശിക്കുന്നത്. നോവലിന്റെ അവസാനഭാഗങ്ങളിലേക്കെത്തുമ്പോൾ വായനക്കാർ മനസ്സിലാക്കുന്നു തങ്ങളുടെ വായനാനുഭവം എത്ര പൊള്ളയായിരുന്നു എന്ന്..

പണ്ടൊക്കെ മലയാള നോവലുകൾ 2 തരത്തിൽ ആയിരുന്നു , ഒന്ന് ‘#പൈങ്കിളി‘ മറ്റൊന്ന് ‘ഗരുഡൻ’. രണ്ടു തരവും പ്രമേയത്തിലും കഥ പറച്ചിലിലും രണ്ടു വ്യത്യസ്ത വഴികളിലൂടെയാണ് പോയിരുന്നത്. ദരിദ്രയായ ‘താഴ്ച’യിലെ ലൂക്കാ സാറിന്റെ മകൾ ചിന്നമ്മയും സമ്പന്നനായ ‘മലേ’ലെ തങ്കച്ചനും തമ്മിലുള്ള പ്രണയം പോലുള്ള പ്രമേയങ്ങൾ ആയിരുന്നു പൈങ്കിളിപ്പാതയെ മുന്നോട്ട് നയിച്ചതെങ്കിൽ എന്തിനെന്നറിയാതെ , എന്താണെന്നറിയാതെ അസ്തിത്വദുഃഖത്തിൽ പിടയുന്ന ദാസന്റെ/രവിയുടെ/അരവിന്ദന്റെ കഥ എന്ന ലൈൻ ആയിരുന്നു ഗരുഡന്റേത്..

കാലം പോകെ ടിവി കടന്നു വന്നപ്പോൾ പൈങ്കിളി വായനക്കാരായ സ്ത്രീകൾ സീരിയലുകളുടെ മുന്നിൽ അകപ്പെട്ടു , പുരുഷന്മാർ ന്യുസ് അവറിന്റെ മുന്നിലും. രണ്ടിലും പെടാത്തവർക്ക് ബെവ്കോയും ലോട്ടറിയും അഭയമരുളി..

അപ്പോൾ നമ്മുടെ ഗരുഡൻ വായനക്കാരുടെ അവസ്ഥയോ? അവരിൽ മുക്കാലേ മുണ്ടാണിയും വായന നിർത്തി ജീവിതത്തിലേക്കിറങ്ങിപ്പോയി. പിന്നെ ബാക്കിയുള്ളവരിൽ കുറേപ്പേർ കവികളായി , കുറച്ചു പേർ വായനയിൽ അള്ളിപ്പിടിച്ചു നീന്തി..

സീനിയർ ഗരുഡർ വായനയുടെ രംഗം വിട്ടപ്പോൾ പിന്നീട് കടന്നു വന്ന പുതുതലമുറയ്ക്കുമേൽ പഴയ അസ്തിത്വവ്യഥയും ദാർശനികപ്രതിസന്ധികളും വിപ്ലവപരാജയകേഴലുകളും ഏശാതായി , പുതിയ ഭാവുകത സൃഷ്‌ടിക്കാനോ പുതിയ പ്രമേയങ്ങളിലേക്ക് , ആവിഷ്കാരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനോ സാധിക്കുന്നവർ പുതിയ എഴുത്തുഗരുഡരിൽ ഇല്ലാതായി..

ഈ ശൂന്യതയിലേക്കാണ് #ബെന്യാമിൻ , ടി ഡി രാമകൃഷ്ണൻ മുതൽപേരുടെ രംഗപ്രവേശം. ബെന്യാമിൻ കുറച്ചു കൂടി വായനയും ലോകപരിചയവും ഉള്ള , ഗരുഡൻ ആയി ചമയുന്ന കോട്ടയം പുഷ്പനാഥായാണ് വന്നതെങ്കിൽ ബാറ്റൻബോസും തോമസ് ടി അമ്പാട്ടും സംയുക്തമായി ഒരു ഗരുഡന്റെ മുകളിൽ ആവേശിച്ചതാണ് ടി ഡി രാമകൃഷ്ണൻ ആയി പ്രവേശിച്ചത്..

പുതിയ കാലത്തെ നോവലരങ്ങിൽ പൈങ്കിളിയും ഗരുഡനും ആയി ഒരേ ആളുകൾ തന്നെയാണ് അഭിനയിക്കുന്നത് എന്നതാണ് ഈ പോസ്റ്റിന്റെ ചുരുക്കം എന്ന് വെച്ചോളൂ..

വാലറ്റം :

ഒരു കാലത്ത് സാഹിത്യ അക്കാദമി -വയലാർ-ജ്ഞാനപീഠ അവാർഡുകളും മറ്റും ഗരുഡൻമാർക്ക് വാരിക്കോരി കൊടുക്കപ്പെട്ടപ്പോൾ അധ:സ്ഥിതരായി , അപമാനിതരായി മാറി നിന്നിരുന്ന പഴയ പൈങ്കിളികൾ , തങ്ങളുടെ പിൻതലമുറയിൽ പെട്ടവരും വിദ്യാഭ്യാസവും ഗ്രേഡ് കൂടിയ വായനയും സിദ്ധിച്ചവരും ആയ പൈങ്കിളിക്കുഞ്ഞുങ്ങൾ ഗരുഡനായി നടിച്ചുകൊണ്ട് കടന്നുവന്ന് മേൽപ്പറഞ്ഞ അവാർഡുകൾ സമ്പാദിക്കുന്ന കാഴ്ച്ച കണ്ട് മധുരപ്രതികാരത്തിന്റെ ആനന്ദം നുകരുന്നുണ്ടാകാം എന്നെനിക്ക് തോന്നുന്നു.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...