കോമിക്സിലെ മദാലസ

മോഡസ്റ്റി ബ്ലെയ്സ്
മോഡസ്റ്റി ബ്ലെയ്സ് എന്ന കോമിക് സ്ട്രിപ്പിലെ ഫിക്ഷന്‍ സ്ത്രീകഥാപാത്രമാണ് മോഡസ്റ്റി ബ്ലെയ്സ്.
കഥ എഴുതിയത് പീറ്റര്‍ ഒഡൊണേല്‍, വരച്ചത് ജിം ഹോള്‍ഡ്എവേ.
പലതരം കഴിവുകളും കുറ്റകൃത്യങ്ങളുടെ ഭൂതകാലവുമുള്ള യുവതിയായ മോഡസ്റ്റി ബ്ലെയ്സിന്‍റെയും ഒപ്പമുള്ള വിശ്വസ്തന്‍ വില്ലി ഗാര്‍വിന്‍റെയും കഥ വരകളില്‍ പുറത്തിറങ്ങിയത് 1963-ലാണ്.
1966, 1982, 2003 വര്‍ഷങ്ങളില്‍ ഈ കഥ സിനിമയായിട്ടുണ്ട്.
1965 മുതല്‍ മോഡസ്റ്റി ബ്ലെയ്സിനെക്കുറിച്ച് 11 നോവലുകളും 2 ചെറുകഥാസമാഹാരങ്ങളും എഴുതപ്പെട്ടു.
യുദ്ധകാലത്ത് താന്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയെ അടിസ്ഥാനമാക്കിയാണ് പീറ്റര്‍ ഒഡൊണേല്‍, ജിം ഹോള്‍ഡ്വേയോടൊപ്പം കോമിക്കിന്‍റെ സൃഷ്ടിയിലേക്കിറങ്ങിയത്.
അങ്ങനെ 1963 മെയ് 13-ന് ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡ് പത്രത്തില്‍ മോഡസ്റ്റി ബ്ലെയ്സിന്‍റെ ആദ്യലക്കം അച്ചടിമഷി പുരണ്ടു.
1970-ല്‍ ജിം ഹോള്‍ഡ്വേയുടെ മരണത്തെത്തുടര്‍ന്ന് ബ്ലെയ്സിന്‍റെ വര ഏറ്റെടുത്തത് സ്പാനിഷ് ആര്‍ട്ടിസ്റ്റായ എന്‍റിക്ക് ബാദിയാ റോമെറോ ആയിരുന്നു.
എട്ടു വര്‍ഷത്തിനു ശേഷം റോമെറോ സ്വന്തമായി കോമിക് നിര്‍മ്മിക്കുന്നതിലേക്ക് തിരിഞ്ഞു.
പിന്നീട് 1986 വരെ ജോണ്‍ ബേണ്‍സ്, പാട്രിക് റൈറ്റ്, നെവിലേ കോള്‍വിന്‍ എന്നിവരായിരുന്നു മോഡസ്റ്റി ബ്ലെയ്സിന്‍റെ ആര്‍ട്ടിസ്റ്റുമാര്‍.
അതിനു ശേഷം റോമെറോ തിരിച്ചെത്തി.
പിന്നീട് ബ്ലെയ്സ് കോമിക്കിന്‍റെ അവസാനം വരെ അദ്ദേഹം തന്നെ വരച്ചു. മോഡസ്റ്റി ബ്ലെയ്സിന്‍റെ ടോപ്ലെസ് (അര്‍ദ്ധനഗ്ന) രംഗങ്ങള്‍ സെന്‍സര്‍ ചെയ്തിട്ടാണ് യുണൈറ്റഡ് സ്റ്റേറ്റ്സില്‍ പ്രസിദ്ധപ്പെടുത്തിയത്.
2001 ഏപ്രില്‍ 11-നായിരുന്നു ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡില്‍ മോഡസ്റ്റി ബ്ലെയ്സിന്‍റെ അവസാനലക്കം. അതിനകം വായനക്കാരുടെ ഇഷ്ടതാരമായി മാറിയിരുന്ന ബ്ലെയ്സിനെ ഒഴിവാക്കാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ട് പത്രം വീണ്ടും ആദ്യലക്കം മുതല്‍ പ്രസിദ്ധീകരിച്ചുതുടങ്ങി.
1945-ല്‍ ഗ്രീസിലെ കാലിറോസിലെ ക്യാമ്പില്‍ നിന്നും പേരില്ലാത്ത ഒരു പെണ്‍കുട്ടി രക്ഷപ്പെട്ടു.
അവള്‍ വടക്കേആഫ്രിക്ക പോലെയുള്ള സ്ഥലങ്ങളില്‍ അലഞ്ഞുനടന്നു. ലോബ് എന്ന മറ്റൊരു അഭയാര്‍ത്ഥിയെ അവള്‍ കണ്ടുമുട്ടി. അയാള്‍ വിദ്യാസമ്പന്നനായ ഒരു ജൂതഹംഗേറിയനായിരുന്നു. അയാള്‍ അവള്‍ക്ക് പേരു നല്‍കി-മോഡസ്റ്റി.
കുറച്ചുകാലം കഴിഞ്ഞ് മോഡസ്റ്റി സ്വയം തന്‍റെ പേരിനൊപ്പം ബ്ലെയ്സ് എന്നും കൂട്ടിച്ചേര്‍ത്തു. ലോബിന് പരിക്ക് പറ്റിയപ്പോള്‍ ചികിത്സയ്ക്കായി അയാളെ ഒരു ഗ്രാമത്തില്‍ ഉപേക്ഷിച്ച് മോഡസ്റ്റി പോയി. ലോബിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയുന്നില്ല. 1953-ല്‍ അവള്‍ ടാന്‍ജിയറില്‍ ഒരു ക്രിമിനല്‍സംഘത്തിന്‍റെ നേതൃസ്ഥാനം ഏറ്റെടുത്തു. അവള്‍ ആ സംഘത്തെ അന്താരാഷ്ട്രതലത്തില്‍ വികസിപ്പിച്ചെടുത്തു.
അതിനിടയ്ക്ക് അവള്‍ വില്ലി ഗാര്‍വിനെ കണ്ടുമുട്ടി. അയാളുടെ കഴിവില്‍ സന്തുഷ്ടയായ അവള്‍ അയാള്‍ക്ക് ജോലി വാഗ്ദാനം ചെയ്തു.
അന്നുമുതല്‍ അയാള്‍ അവളുടെ വലംകൈയും വിശ്വസ്തനുമായി മാറി. അവരുടെ ബന്ധം പരസ്പരബഹുമാനത്തിലും അതിരു വിടാത്ത ഇഷ്ടങ്ങളിലും അധിഷ്ഠിതമായിരുന്നു.
അയാള്‍ അവളെ രാജകുമാരി (പ്രിന്‍സസ്) എന്നുവിളിച്ചു. സംഘത്തിലെ മറ്റുള്ളവര്‍ അവളെ ബഹുമാനപുരസ്സരം മാംസെല്ലേ എന്നാണ് വിളിച്ചിരുന്നത്. മോഡസ്റ്റിയും വില്ലിയും തമ്മിലുള്ള ബന്ധത്തില്‍ സെക്സ് ഒരു ഘടകമല്ലായിരുന്നു.
എന്നിട്ടും മോഡസ്റ്റിയുടെ കാമുകന്മാര്‍ക്ക് വില്ലിയോട് അസൂയയായിരുന്നു.

കാരണം അയാള്‍ എന്നും അവളുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു.

അവളുടെ കാമുകന്മാരായി പലരും വന്നുപൊയ്ക്കൊണ്ടിരുന്നു.
വില്ലിയുടെ കാമുകിമാര്‍ക്കും ആദ്യമൊക്കെ മോഡസ്റ്റിയോട് അസൂയ തോന്നിയെങ്കിലും ആ ബന്ധത്തിന്‍റെ ആഴം പിന്നീടവരും മനസ്സിലാക്കി.
മോഡസ്റ്റി ഒരു ഇംഗ്ലീഷുകാരനെ വിവാഹം കഴിച്ച് ബ്രിട്ടീഷ് പൗരത്വം നേടി.

പക്ഷെ അവളുടെ ഭര്‍ത്താവായ ജയിംസ് ടേണര്‍ അമിതമദ്യപാനത്തെത്തുടര്‍ന്ന് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചുപോയി.
വേണ്ടത്ര പണം സമ്പാദിച്ചുകഴിഞ്ഞുവെന്ന് ബോധ്യം വന്നപ്പോള്‍ മോഡസ്റ്റി തന്‍റെ ജോലി മതിയാക്കി ഇംഗ്ലണ്ടിലേക്ക് പോയി.

വില്ലിയും അവളോടൊപ്പമുണ്ടായിരുന്നു.
അവിടെ വെച്ച് ബ്രിട്ടീഷ് രഹസ്യഏജന്‍സിയില്‍ ജോലി ചെയ്യാനുള്ള ഒരവസരം അവര്‍ക്ക് ലഭിച്ചു. സത്യത്തില്‍ ഇവിടെ നിന്നാണ് കഥ ആരംഭിക്കുന്നതു തന്നെ.
എന്നാല്‍ കോമിക്കിലും നോവലിലും കഥാസമാഹാരത്തിലും വ്യത്യസ്തമായാണ് കഥ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്.
അഞ്ച് ലക്ഷം പൗണ്ട് സ്വത്തുണ്ടായിരുന്ന മോഡസ്റ്റിക്ക് ലണ്ടനില്‍ ഒരു ആഡംബരബംഗ്ലാവും ടാന്‍ജിയറിലും ബെനില്‍ഡണിലും ഓരോ കോട്ടേജുകളുമുണ്ടായിരുന്നു.

മോഡസ്റ്റിയുടെ പൊക്കം-5 അടി 6 ഇഞ്ച്, തൂക്കം-54 കിലോ.
വേണ്ടിവന്നാല്‍ കൊല്ലാനും മടിയില്ലാതിരുന്ന മോഡസ്റ്റിയും വില്ലിയും കഴിവതും അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചു.
ശത്രുക്കളുമായി അവരിരുവരുടെയും ഏറ്റുമുട്ടലുകളും പ്രത്യേകത നിറഞ്ഞതായിരുന്നു. ആയുധമില്ലാത്ത മല്‍പ്പിടുത്തവും പ്രത്യേകആയുധങ്ങള്‍ കൊണ്ടുള്ള യുദ്ധവും അവര്‍ നടത്തി.
മോഡസ്റ്റിയുടെ ആയുധം കോംഗോ/യാവാര വടിയായിരുന്നു.

പിന്നീട് സ്റ്റാര്‍ പിസി 45 ഓട്ടോ പിസ്റ്റളായി ആയുധം.

വില്ലിയുടെ തന്ത്രം കത്തിയെറിയലായിരുന്നു.
എപ്പോഴും രണ്ട് കത്തികള്‍ അയാള്‍ ഒപ്പം കൊണ്ടുനടന്നിരുന്നു.
പല തരം ആയുധങ്ങളും അപ്രതീക്ഷിതയുദ്ധതന്ത്രങ്ങളും കോമിക്കിലുടനീളം കാണാം.
കോമിക് തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോഡസ്റ്റിയെയും വില്ലിയെയും പ്രായം ബാധിക്കുന്നില്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം.

കോമിക് സ്ട്രിപ്പ് ഇറങ്ങിയ കാലഘട്ടത്തില്‍ മോഡസ്റ്റിയും വില്ലിയും ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ ഇന്നത്തെ മോഡേണ്‍ കാറുകളുടെയും മറ്റും പ്രതിഫലനങ്ങളായിരുന്നു.
ഗ്ലാമറുള്ള വില കൂടിയ മോഡലുകളായിരുന്നു കഥയിലെ വാഹനങ്ങള്‍. ഇവ കോമിക്കിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിരുന്നു.
അക്കാലത്തുതന്നെ പുറത്തിറങ്ങിയിരുന്ന ജയിംസ്ബോണ്ട് ചിത്രങ്ങളേക്കാള്‍ മുമ്പേ മോഡസ്റ്റി ബ്ലെയ്സ് കോമിക്കില്‍ പുതിയ കാറുകളെ പരിചയപ്പെടുത്തിയിരുന്നു.

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...