ഏറെ പ്രേക്ഷകശ്രദ്ധനേടിയ സൗദി വെള്ളക്ക എന്ന സിനിമയ്ക്കു ശേഷം തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി ശോഭന എത്തുകയാണ്. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
20 വർഷങ്ങൾക്കു ശേഷം ഇരുവരും നായികാനായകന്മാരായി എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 2004ൽ പുറത്തിറങ്ങിയ ‘മാമ്പഴക്കാലത്തി’ലാണ് ഇതിനു മുമ്പ് ഇരുവരും നായികാനായകന്മാരാകുന്നത്.
താൻ സൂപ്പർ എക്സൈറ്റഡ് ആണെന്നും നാല് വർഷങ്ങൾക്കു ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്നും ശോഭന പറയുന്നു. താനും മോഹൻലാലും ഒന്നിച്ചുള്ള അൻപത്തി ആറാമത്തെ സിനിമയാണ് ഇതെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചൊരുക്കുന്ന സിനിമയാകുമിത്. ഒരു ഇടവേളയ്ക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്.
ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. താര നിർണയം പൂർത്തിയാകുന്നു.
രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹൻലാലിന്റെ മുന്നൂറ്റിഅറുപതാമതു ചിത്രവുമാണിത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമെന്ന നിലയിലും പ്രോജക്ടിനു പ്രതീക്ഷകളേറെയാണ്.
കെ.ആർ.സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.
റാന്നിയും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷൻ. പിആർഒ വാഴൂർ ജോസ്.