തൃശൂര്‍ പൂരത്തില്‍ അലിഞ്ഞുചേര്‍ന്ന് പതിനായിരങ്ങള്‍

തെരഞ്ഞെടുപ്പ് ചൂടിലും തൃശൂര്‍ പൂരത്തില്‍ അലിഞ്ഞുചേര്‍ന്ന് പതിനായിരങ്ങള്‍.

താള-വാദ്യ-വര്‍ണ മേളങ്ങള്‍ സൃഷ്ടിച്ച വിസ്മയക്കാഴ്ചകള്‍ക്ക് നേത്രസാക്ഷിയാവാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകൾ ആണ് ഒഴുകിയെത്തിയത്.

ഇന്ന് രാവിലെ ഏഴോടെ ഏഴ് ആനകളുടെ അകമ്ബടിയോടെ കണിമംഗലം ശാസ്താവാണ് ആദ്യം ശ്രീമൂല സ്ഥാനത്ത് പ്രവേശിച്ചത്. പിന്നാലെ ചെമ്ബൂക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ ഘടക പൂരങ്ങളുമെത്തി. ഓരോ ഘടക പൂരങ്ങള്‍ക്കും ശ്രീമൂല സ്ഥാനത്ത് മേളം കൊട്ടിക്കയറി. 11 ഓടെ ബ്രഹ്മസ്വം മഠത്തിന് മുന്നില്‍ തിരുവമ്ബാടി ദേവസ്വത്തിന്റെ മഠത്തില്‍വരവ് പഞ്ചവാദ്യം നടന്നു. കോങ്ങോട് മധുവും സംഘവുമായിരുന്നു പഞ്ചവാദ്യം അവതരിപ്പിച്ചത്. തുടര്‍ന്ന് പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലെ എഴുന്നള്ളിപ്പ് ചടങ്ങിനൊപ്പം കിഴക്കൂട്ട് അനിയന്‍ മാരാരുടെ പെരുമ്ബട മേളം. ഉച്ചക്ക് ശേഷം രണ്ടേ മുക്കാലോടെ വടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയിലെ ഇലഞ്ഞിമരച്ചുവട്ടില്‍ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി.
തുടര്‍ന്ന് ശ്രീമൂലസ്ഥാനത്ത് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം നടന്നു. മേളങ്ങള്‍ കലാശിച്ച ശേഷം വൈകീട്ട് തെക്കേ ഗോപുര നടയില്‍ കുടമാറ്റ ചടങ്ങ് നടന്നു. പൂരംദിനത്തിലെ സായംസന്ധ്യയില്‍ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് കുടമാറ്റ ചടങ്ങ് നടന്നത്. തിരുവമ്ബാടിയുടെയും പാറമേക്കാവിന്റെയും 15 വീതം ഗജവീരന്മാര്‍ അഭിമുഖമായി നിരന്നപ്പോള്‍ മുന്നില്‍ കണ്ണെത്താദൂരത്ത് തിങ്ങിനിറഞ്ഞ മനുഷ്യസാഗരം ആര്‍ത്തിരമ്ബി. വര്‍ണക്കുടകള്‍ സൃഷ്ടിച്ച ദൃശ്യവിസ്മയത്തില്‍ ജനം മതിമറന്നാറാടി.

രാത്രി എഴുന്നള്ളിപ്പിന് ശേഷം പുലര്‍ച്ചെ മൂന്നിന് പ്രധാന വെടിക്കെട്ടും നടക്കും. നാളെ രാവിലെ എട്ട് മുതല്‍ നടക്കുന്ന പകല്‍പൂരത്തിന് ശേഷം ഉച്ചക്ക് 12 ഓടെ അടുത്ത പൂരത്തിന്റെ തീയ്യതി തീരുമാനിച്ച്‌ ശ്രീമൂല സ്ഥാനത്ത് ദേവിമാര്‍ പരസ്പരം ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ പൂരച്ചടങ്ങുകള്‍ക്ക് സമാപനമാവും.

Leave a Reply

spot_img

Related articles

സ്കൂൾ ബസ് അപകടത്തിൽ പെട്ടു

തിരുവനന്തപുരം: ആറ്റിങ്ങൽ സ്കൂൾ ബസ് അപകടത്തിൽ പെട്ടു. ഇന്നു രാവിലെനഗരൂർ വെള്ളല്ലൂർ Govt LP സ്കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത്. റോഡിൽ നിന്ന്...

സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി എത്തിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വി ശിവൻകുട്ടി

സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി എത്തിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ഫോർട്ട്...

സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി തേടി മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി തേടി മുഖ്യമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇന്ന് കൂടികാഴ്ച നടത്തും. ദില്ലിയിൽ...

ഇന്ന് നാല് ജില്ലകള്‍ക്ക് യെല്ലോ അലർട്ട്

ഇന്ന് നാല് ജില്ലകള്‍ക്ക് യെല്ലോ അലർട്ട്.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിർദേശമുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍...