തീയേറ്ററിൽ റിലീസ് ചെയ്ത് 20 ദിവസങ്ങൾക്കുള്ളിലാണ് വിജയ് ദേവരകൊണ്ടയും മൃണാൽ താക്കൂറും അഭിനയിച്ച ഫാമിലി സ്റ്റാർ ആമസോണ്‍ പ്രൈം വീഡിയോയിൽ എത്തിയത്.
തീയറ്ററില്‍ വന്‍ പരാജയമായിരുന്നു ചിത്രം. എന്നാല്‍ ഒടിടിയിലും ചിത്രം വന്‍ വിമര്‍ശനവും ട്രോളും ഏറ്റുവാങ്ങുകയാണ്.
വിജയ് ദേവരകൊണ്ടയുടെ കഥാപാത്രം ഗോവർദ്ധൻ ഒരു വില്ലന്‍റെ കുടുംബത്തിലെ സ്ത്രീകൾക്ക് ബലാത്സംഗ ഭീഷണികൾ നൽകുന്നതാണ് ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്.
ഫാമിലി സ്റ്റാര്‍ എന്ന് പേരിട്ട് മാസ് കാണിക്കാന്‍ വീട്ടിലെ സ്ത്രീകളെയൊക്കെ വച്ച് ഡയലോഗ് എഴുതാമോ എന്നാണ് ചോദ്യം ഉയരുന്നത്.
ദി ഫാമിലി സ്റ്റാറിലെ ഒരു രംഗത്തിൽ, ഒരു ഗുണ്ട ഗോവർദ്ധൻ്റെ വീട്ടിലെത്തി ഗോവര്‍ദ്ധന്‍റെ അനിയത്തിയുടെ ഭര്‍ത്താവ് അവനിൽ നിന്ന് കടം വാങ്ങിയ പണത്തിന് പകരമായി അവൻ്റെ അനിയത്തിയോട് മോശമായി പെരുമാറി.
ഇതില്‍ രോഷാകുലനായ ഗോവർദ്ധനെ ഗുണ്ടകൾ മർദ്ദിക്കുകയും പ്രധാന ഗുണ്ടയുടെ കുടുംബത്തിലെ സ്ത്രീകൾക്ക് പരോക്ഷ ഭീഷണി നൽകുകയും ചെയ്യുന്നതാണ് രംഗം.
ഈ രംഗത്തിന് തൊട്ടുമുമ്പ്, വിജയുടെ ഗോവർദ്ധൻ സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് പറയുന്നുണ്ട് എന്നതാണ് രസകരം.
ഈ രംഗത്തെ സോഷ്യല്‍ മീഡിയ ട്രോളാനും ശക്തമായി വിമര്‍ശിക്കാനും തുടങ്ങിയിട്ടുണ്ട്. ചിലർ ഇത് നാണക്കേടാണ് എന്ന് ആരോപിക്കുന്നു.
മറ്റുള്ളവർ ഇത്തരമൊരു രംഗം വന്നതിന് ചിത്രത്തിൻറെ സംവിധായകൻ പരശുറാമിനെ ചോദ്യം ചെയ്യുന്നുണ്ട്.
ചിത്രത്തിന്‍റെ പേര് തന്നെ കോമഡിയാക്കി എന്നാണ് പലരും പറയുന്നത്. തെലുങ്ക് സിനിമയില്‍ ഇത് സാധാരണമാകും എന്നാല്‍ റേപ്പ് ഭീഷണി വച്ചല്ല ഫാമിലി സ്റ്റാറായ നായകന്‍ മാസ് കാണിക്കേണ്ടത് എന്നും പലരും എഴുതുന്നു.
ഒപ്പം തന്നെ വിജയ് ദേവരകൊണ്ട ബോധത്തോടെയാണോ ഇത്തരം സീനില്‍ അഭിനയിച്ചത് എന്നും ചിലര്‍ ചോദിക്കുന്നു.
എന്നാല്‍ നേരത്തെ വില്ലന്‍ ചെയ്തതിന് മറുപടിയാണ് ഈ രംഗം എന്നാണ് വിജയ് ദേവരകൊണ്ട ഫാന്‍സ് പറയുന്നത്. ഫാമിലി സ്റ്റാർ ഏപ്രില്‍ 5നാണ് റിലീസായത്.
എന്നാല്‍ ചിത്രം ബോക്സോഫീസില്‍ തിളങ്ങിയില്ല. ആദ്യം മുതല്‍ സമിശ്ര പ്രതികരണം ലഭിച്ച ചിത്രം ബോക്സോഫീസില്‍ പരാജയം രുചിച്ചു.
പരശുറാം സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഫാമിലി ഡ്രാമയാണ് ഒരുക്കിയത് എങ്കിലും കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചില്ല.
ദി ഫാമിലി സ്റ്റാർ നിർമ്മാണ ചിവവ് 50 കോടി രൂപയോളമാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ചിത്രം ബ്രേക്ക് ഈവനിൽ പോലും ആയില്ലെന്നാണ് വിവരം.
ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോള്‍ തീയറ്ററിലെ വന്‍ പരാജയത്തിന് ശേഷം ചിത്രം ഒടിടി റിലീസിനെത്തുകയായിരുന്നു.