ചണ്ഡിഗഢ്: ജമ്മു കശ്മീരിലെ പൂഞ്ചിൽ കഴിഞ്ഞ ദിവസം സൈനികവ്യൂഹത്തിനു നടന്ന ഭീകരാക്രമണത്തിൽ ബി.ജെ.പി നേതൃത്വത്തിനെതിരെ ആരോപണവുമായി മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി.
ആക്രമണം ബി.ജെ.പിയുടെ ഇലക്ഷൻ സ്റ്റണ്ട് ആണെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു.
വ്യോമസേനാംഗങ്ങൾ സഞ്ചരിച്ച വാഹനത്തിനുനേരെ നടന്ന ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു.
‘ഇതൊക്കെ വെറും സ്റ്റണ്ടുകൾ മാത്രമാണ്. ഭീകരമാക്രമണം ഒന്നുമല്ല. ബി.ജെ.പിയുടെ ഇലക്ഷൻ സ്റ്റണ്ട് മാത്രമാണിതെല്ലാം. അതിൽ ഒരു വസ്തുതയുമില്ല.
ബി.ജെ.പി ജനങ്ങളുടെ ജീവനും കൊണ്ടാണു കളിക്കുന്നത്.”-ചരൺജിത് വിമർശിച്ചു.തെരഞ്ഞെടുപ്പുകൾ വരുമ്പോഴെല്ലാം ഇത്തരം സ്റ്റണ്ടുകൾ നടക്കാറുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും ഇത്തരം ആക്രമണങ്ങൾ നടന്നിരുന്നു.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സാധ്യതകൾ ശക്തമാക്കാൻ വേണ്ടി മുൻകൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണ് ഇതെല്ലാമെന്നും ചരൺജിത് സിങ് ഛന്നി കൂട്ടിച്ചേർത്തു.
ശനിയാഴ്ചയാണ് ജമ്മു കശ്മീരിലെ പൂഞ്ചിൽ ഐ.എ.എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ ഭീകരാക്രമണം നടന്നത്.
സുരൻകോട്ടിലെ സനായ് ഗ്രാമത്തിലായിരുന്നു സംഭവം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റാണു സൈനികൻ കൊല്ലപ്പെട്ടത്.
മറ്റു നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഒരാളുടെ സ്ഥിതിയും ഗുരുതരമാണ്.
ആക്രമണം നടത്തിയ ഭീകരന്മാരെ പിടികൂടാൻ തിരച്ചിൽ നടക്കുന്നുണ്ടെങ്കിലും ഇതുവരെയും ആരെയും പിടികൂടാനായിട്ടില്ല.