കോട്ടയം : വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശ്ശേരി മാമ്മൂട് പുളിക്കൽ വീട്ടിൽ ലിജോ സേവിയർ (26), മാമ്മൂട് പുന്നമൂട്ടിൽ വീട്ടിൽ ബിപിൻ (23), അമ്പലപ്പുഴ പുറക്കാട് ഒറ്റതെങ്ങിൽ വീട്ടിൽ പവിരാജ് (29), ശാന്തിപുരം മാടപ്പള്ളി കാലായിൽ വീട്ടിൽ അജില്‍ കുമാർ (26) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചിങ്ങവനം പൊലീസും ചേർന്ന് പിടികൂടിയത്.
വിൽപ്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നും ലിജോ സേവിയർ എം.ഡി.എം.എ ബസ്സില്‍ കൊണ്ടുവരുന്നതായി രഹസ്യ വിവരം കിട്ടിയതനുസരിച്ച് ഇന്ന് രാവിലെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചിങ്ങവനത്ത് വെച്ച് ഇയാളെയും, ഇയാളിൽ നിന്നും ലഹരി വാങ്ങുന്നതിനായി സ്ഥലത്തെത്തിയ മറ്റു മൂന്നു പേരെയും പിടികൂടുന്നത്.
ഇവരിൽ നിന്നും 21 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
ചിങ്ങവനം സ്റ്റേഷൻ എസ്.ഐ സജീർ, എസ്.ഐ താജുദ്ദീൻ, സീനിയര്‍ സി.പി.ഓ രാജേഷ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
ഈ കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.