സംസ്ഥാനം മുഴുവൻ മഴ തകർത്ത് പെയ്യുകയാണ്. തകർത്ത് പെയ്യുന്ന മഴയിൽ തിരുവനന്തപുരം നഗരം വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിൽ ഇടിമിന്നലോടു കൂടിയ മഴക്ക് ഉള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് പ്രകാരം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും, പ്രധാന റോഡുകളിലെ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്കിനും സാധ്യതയുണ്ട്.
അതേസമയം കനത്ത മഴയിൽ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ ആയതോടെ തലസ്ഥാനത്തെ മഴക്കെടുതിക്ക് പരിഹാര നടപടികളുമായി കോര്‍പറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.
ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഓടകള്‍ വൃത്തിയാക്കി ചെളി വാരുന്ന പ്രവൃത്തികള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമായി.
മഴക്കെടുതിയിൽ ദുരിതം ഏറെ അനുഭവിക്കുന്ന മേഖലയ്ക്കാണ് മുൻഗണന നൽകുന്നത്. ഇന്നലെ പെയ്ത മഴയില്‍ വെള്ളത്തിനടിയിലായ അട്ടക്കുളങ്ങര, ചാല റോഡുകളിലായിരുന്നു ആദ്യം ശുചീകരണം.
മറ്റു റോഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ ഇപ്പോൾ ഓറഞ്ച് അലർട്ടാണ് നിലനിൽക്കുന്നത്.