കളമശേരിയുടെ സമഗ്ര കാര്‍ഷിക വികസനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ കുന്നുകര, കരുമാല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളിലെ വിവിധ തോടുകളുടെ മാലിന്യം നീക്കലും ആഴംകൂട്ടി പുനര്‍ സംയോജിപ്പിക്കലും കലുങ്കുകളുടെയും നീര്‍ച്ചാലുകളുടെയും പുനര്‍നിര്‍മ്മാണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മൂന്ന് പഞ്ചായത്തുകളിലായി എട്ട് കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ആകെ 327 കോടി രൂപയുടെ പദ്ധതിയാണ് കൃഷിക്കൊപ്പം കളമശേരിയുടെ ഭാഗമായി നടപ്പാക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുക. ഇതിൽ 18 കോടിയുടെ പദ്ധതികള്‍ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഇതിലൊന്നാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന എട്ട് കോടിയുടെ പദ്ധതി. തൊഴിലുറപ്പുമായി ബന്ധപ്പെട്ട 43 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. കൂടാതെ പെരിയാര്‍ വാലി പുനര്‍നിര്‍മ്മാണത്തിനായി 1.2 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.