തെഗിഡി ഫെയിം തമിഴ് നടൻ പ്രദീപ് കെ വിജയൻ അന്തരിച്ചു.
45 വയസ്സായിരുന്നു. പ്രദീപ് അവിവാഹിതനായിരുന്നു.
തെഗിഡി, ഹേ സിനാമിക തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടൻ പ്രദീപ് കെ വിജയനെ ചെന്നൈയിലെ വസതിയിലെ കുളിമുറിയിൽ തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം പോലീസ് അന്വേഷിക്കുകയാണ്.
പ്രദീപിൻ്റെ സുഹൃത്ത് കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫോണിൽ കിട്ടിയില്ല. തുടർന്ന് സുഹൃത്ത് അദ്ദേഹത്തെ വീട്ടിൽ പോയി പലതവണ മുട്ടിയിട്ടും നടൻ വാതിൽ തുറക്കാത്തതിനെ തുടർന്ന് പോലീസിൽ ബന്ധപ്പെടുകയായിരുന്നു.
പോലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതായി പ്രദീപ് അടുത്തിടെ പറഞ്ഞിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.
പ്രദീപിൻ്റെ പെട്ടെന്നുള്ള മരണവാർത്ത ഞെട്ടലോടെയാണ് സിനിമാലോകം അറിഞ്ഞത്.
പപ്പു എന്നാണ് പ്രദീപ് അറിയപ്പെട്ടിരുന്നത്. 2013ൽ സൊന്ന പുരിയാത് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവന്നത്. 2014-ൽ പി രമേശിൻ്റെ അശോക് സെൽവനും ജനനിയും മുഖ്യ വേഷത്തിൽ അഭിനയിച്ച തെഗിഡിയിൽ പൂർണചന്ദ്രൻ (സദഗോപ്പൻ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം അദ്ദേഹം ജനപ്രീതി നേടി.
2023ൽ രാഘവ ലോറൻസിനൊപ്പം രുദ്രൻ എന്ന ചിത്രത്തിലാണ് പ്രദീപ് അവസാനമായി അഭിനയിച്ചത്. റിപ്പോർട്ടുകൾ പ്രകാരം പ്രദീപ് ഒരു ടെക് ബിരുദധാരിയായിരുന്നു, എന്നാൽ അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് ചുവടുവെച്ചത്.
ജൂൺ 14 ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന വിജയ് സേതുപതിയുടെയും അനുരാഗ് കശ്യപിൻ്റെയും മഹാരാജയിലും അദ്ദേഹം ഒരു വേഷം ചെയ്തതായി റിപ്പോർട്ടുണ്ട്.