പറക്കലിനിടയിൽ വിമാനത്തിൻ്റെ മേലാപ്പ് (canopy) തുറന്നുപോയ ഒരു അനുഭവം നരൈൻ മെൽകുംജാൻ എന്ന ഡച്ച് ലേഡി പൈലറ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയുണ്ടായി. എല്ലാ പൈലറ്റുമാരോടും ജാഗ്രത പുലർത്താൻ അവർ അഭ്യർത്ഥിച്ചു.
വീഡിയോ കണ്ടവരൊക്കെ അവരുടെ മനസ്സാന്നിധ്യത്തെയും ക്ഷമയെയും അഭിനന്ദിച്ചു.
എക്സ്ട്രാ 330LX എന്ന വിമാനം പറത്തുകയായിരുന്നു നരൈൻ. പറന്നു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വിമാനത്തിൻ്റെ മേലാപ്പ് അതായത് മൂടുന്ന വാതിൽ തുറന്നുപോയി. വളരെ അപകടകരമായ അവസ്ഥയായിരുന്നു അത്. ഗൂഗിൾസ് ധരിക്കാത്തതു മൂലം കണ്ണുകളിൽ പൊടി കയറി. വളരെ വേദനാജനകമായ അനുഭവമായിരുന്നുവെന്ന് അവർ പറഞ്ഞു. ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടായി.
ഉടനെ തന്നെ കോച്ചിനോട് റേഡിയോ വഴി കാര്യം അറിയിച്ചു. തിരിച്ചു പറഞ്ഞ മറുപടി ഒന്നും നരൈന് വ്യക്തമായില്ല. ഭയപ്പെടാതെ വിമാനം ഓടിക്കൂ എന്ന് മാത്രം റേഡിയോയിലൂടെ കേട്ടു കൊണ്ടിരുന്നു എന്നവർ പറഞ്ഞു. മനസ്സാന്നിധ്യത്തോടെ എങ്ങനെയോ അവർ പിടിച്ചു നിന്നു. അവസാനം വിമാനം നിലത്തിറക്കി.
അപ്പോഴേക്കും അവർ വളരെ മോശമായ നിലയിലായിരുന്നു. ശരീരവും മനസ്സും നോർമൽ ആകാൻ ഏകദേശം 28 മണിക്കൂർ എടുത്തുവെന്ന് അവർ പറഞ്ഞു. മേലാപ്പ് (canopy) ലോക്കിങ് പിൻ ശരിയായി ലോക്ക്ഡ് പൊസിഷനിൽ കയറാതിരുന്നതു കൊണ്ടാണ് അത് തുറന്നു പോയത്.
“കുറച്ചു വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണിത്. എൻ്റെ തെറ്റ് ലോകത്തിനു മുമ്പിൽ അറിയിക്കാൻ എനിക്ക് വല്ലാത്ത മടിയായിരുന്നു. അതു കൊണ്ടാണ് ഇത് ഷെയർ ചെയ്യാൻ വർഷങ്ങളെടുത്തത്. നിങ്ങൾ ഒരു പൈലറ്റാണെങ്കിൽ ഇതിൽ നിന്നും പാഠം ഉൾക്കൊള്ളുക,”നരൈൻ പറഞ്ഞു.