ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെയടക്കം ഫലം വിശദമായി പരിശോധിക്കാനുള്ള സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും. ഞായറാഴ്‌ച വരെ നീളുന്ന യോഗത്തിൽ പാർട്ടി സമീപനത്തിൽ വരുത്തേണ്ട തിരുത്തലുകളും ചർച്ച ചെയ്യും.
കേരളത്തിലെ തോൽവിയുടെ പേരിൽ ജില്ലാ കമ്മിറ്റി യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥഥാന നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. സംസ്ഥാനത്തെ പാർട്ടി ഘടകങ്ങളിലുയർന്ന വികാരം കേന്ദ്രകമ്മിറ്റി യോഗത്തിൽ ദേശീയ നേതൃത്വവും ഏറ്റുപിടിക്കാനാണു സാധ്യത.
തിരഞ്ഞെടുപ്പു പരാജയം വലിയ ആഘാതമാണെന്നും ആഴത്തിലുള്ള ആത്മപരിശോധന വേണമെന്നും കേരള ഘടകത്തോട് പൊളിറ്റ് ബ്യൂറോ മുൻപു ചൂണ്ടിക്കാട്ടിയിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം നിഷേധാത്മക നിലപാടാണ് പിബിയിൽ സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.
കേന്ദ്ര കമ്മിറ്റിയുടെ തീരുമാനങ്ങൾ വിശദീകരിക്കാൻ ജൂലൈ ആദ്യവാരം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും.