ഒഡീഷ വന്യമൃഗ സങ്കേതത്തിലാണ് ആനകൾക്ക് ഒരു ഹോട്ടൽ തുറന്നിരിക്കുന്നത്. ആഹാരം വിളമ്പുന്നത് ഗ്രാനൈറ്റ് കല്ലിലാണ്. താപ്പനകളാണ് ആഹാരം കഴിക്കാൻ പതിവായി വരുന്നത്. കുഴിയിൽ വീണ കാട്ടാനകളെ മെരുക്കാനോ കാട്ടാനയെ രക്ഷിക്കാനോ ആണ് താപ്പാനകളെ ഉപയോഗിക്കാറുള്ളത്. കുംകി ആനകളെന്നും ഇവയെ വിളിക്കാറുണ്ട്.
താപ്പാനകൾ മനുഷ്യരുടെ സംരക്ഷണയിലാണ്. കാട്ടാനക്കൂട്ടത്തിൽ നിന്നും അകന്നാണ് അവ കഴിയുന്നത്. ഒഡീഷയിലെ ചന്ദക വന്യമൃഗസങ്കേതത്തിൽ ഇപ്പോൾ ആറ് താപ്പാനകളാണുള്ളത്. ഇവയ്ക്ക് 13 പാപ്പാനും മറ്റ് സഹായികളുമുണ്ട്.
പരിശീലനസമയത്ത് താപ്പാനകൾക്ക് പോഷകാഹാരം ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു ഭക്ഷണശാല തുറന്നത്. ഉമ, മാമ, കാർത്തിക്, ജഗ്, ചന്തു, ശങ്കർ എന്നിങ്ങനെയാണ് ആനകളുടെ പേരുകൾ. ബ്രേക് ഫാസ്റ്റും ലഞ്ചും നൽകുന്നുണ്ട്. ഓരോ ആനയ്ക്കും പ്രത്യേക ആനക്കൊട്ടിലുണ്ട്. അവ തിരിച്ചറിയാനും ആനയ്ക്ക് കഴിയും.
ബ്രേക് ഫാസ്റ്റ് രാവിലെ 8.30-നാണ്. കാരറ്റ്, കരിമ്പ്, തണ്ണിമത്തൻ, തേങ്ങ എന്നിവയാണ് ബ്രേക് ഫാസ്റ്റിന് കഴിക്കാൻ കൊടുക്കുന്നത്. കുളി കഴിഞ്ഞ് ഉച്ചഭക്ഷണത്തിന് ഗോതമ്പ്, ചോളപ്പൊടി, ധാന്യങ്ങൾ, ആവണക്കെണ്ണ, ശർക്കര, മുതിര എന്നിവയുണ്ടാകും. രാത്രി പനമ്പട്ടയും ഓലയും വാഴപ്പഴവും ആണ് നൽകുക. ഒരു ദിവസം ഒരാനയ്ക്ക് ചിലവ് 1500 രൂപ.