ഗുജറാത്തില്‍ ചന്ദിപുര വൈറസ് (സിഎച്ച്‌പിവി) ബാധയെ തുടർന്ന് രണ്ട് കുട്ടികള്‍ കൂടി മരിച്ചു.
ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ അറിയിച്ചു.
ആകെ 15 പേർക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. സബർകാന്ത ജില്ലയില്‍ നിന്നുള്ളവരാണ് രോഗബാധിതരില്‍ നാലു കുട്ടികള്‍. ബാക്കിയുള്ളവർ മഹിസാഗർ, ഖേഡ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
രണ്ടു കുട്ടികള്‍ രാജസ്ഥാനില്‍ നിന്നും ഒരാള്‍ മധ്യപ്രദേശില്‍ നിന്നുമുള്ളതാണ്. ഇവർക്കും ഗുജറാത്തില്‍ തന്നെയാണ് ചികിത്സ നല്‍കുന്നതെന്ന് ഋഷികേശ് പട്ടേല്‍ പറഞ്ഞു. അതില്‍ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു.
രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളില്‍ കടുത്ത ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചന്ദിപുര വൈറസിനു സമാനമായ രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പ്രസ്തുതരോഗമായി തന്നെ പരിഗണിച്ച് ചികിത്സ നല്‍കണമെന്ന് കമ്മ്യൂണിറ്റി സെന്ററുകള്‍ക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ജില്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും നിർദേശം നല്‍കിയിട്ടുണ്ട്. ഈ രോഗം ബാധിച്ചാല്‍ മരണനിരക്ക് കൂടുതലാണെന്നും ചികിത്സ വൈകിയാല്‍ ആരോഗ്യം വഷളാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സബർകാന്തയിലെ ഹിമത്‌നഗറിലെ സിവില്‍ ആശുപത്രിയിലാണ് ആദ്യത്തെ നാലു കേസുകള്‍ റിപ്പോർട്ട് ചെയ്തത്. സ്ഥിരീകരിക്കാനായി രോഗികളുടെ രക്തസാംപിളുകള്‍ പുണെ ആസ്ഥാനമായുള്ള നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അയച്ചിരിക്കുകയാണ്.
എന്താണ് ചന്ദിപുര വൈറസ്?
റാബ്ഡോവിറിഡേ വിഭാഗത്തില്‍പ്പെട്ട വൈറസാണിത്. ഒമ്പതു മാസം മുതല്‍ 14 വയസു വരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ചന്ദിപുര വൈറസ് ബാധിക്കുന്നത്.
കൊതുകുജന്യരോഗമാണെങ്കിലും ചെള്ളുകളിലൂടെയും മണല്‍ ഈച്ചകളിലൂടെയും രോഗവ്യാപിക്കാം. പൊതുവേ മഴക്കാലത്താണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതല്‍. കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍.
രോഗം ഗുരുതരമാകുംതോറും ചുഴലിയുണ്ടാകാനും എൻസെഫലൈറ്റിസിനും കാരണമാകും. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും രക്തസ്രാവസാധ്യതയും അനീമിയയും ഉണ്ടാകാമെന്ന് പലപഠനങ്ങളിലും പറയുന്നുണ്ട്. എൻസെഫലൈറ്റിസ് ബാധിക്കുന്നതോടെ രോഗംകൂടുതല്‍ വഷളാവുകയും മരണസാധ്യത കൂടുകയും ചെയ്യും.