കോട്ടയം: സ്‌കൂൾപഠനം ഉപേക്ഷിച്ച കുട്ടികളെ വിദ്യാലയങ്ങളിൽ തിരികെ എത്തിച്ച് പഠിപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പുമന്ത്രി വി. ശിവൻകുട്ടി.
കോസടി ഗവ. ട്രൈബൽ യു.പി. സ്‌കൂളിൽ പട്ടിക വർഗ വികസന വകുപ്പിൽനിന്നു ലഭിച്ച മൂന്നു കോടി രൂപ ഉപയോഗിച്ച് പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെയും സമഗ്ര ശിക്ഷ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പ്രീ പ്രൈമറി വർണ്ണക്കൂടാരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കൊഴിഞ്ഞു പോക്കു തടയുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പട്ടിക ജാതി, തദ്ദേശസ്വയംഭരണം, വനം, സ്പോർട്സ്, ആരോഗ്യം, സാസ്‌കാരികം തുടങ്ങിയ വകുപ്പുകളെ സഹകരിപ്പിച്ചു കൊണ്ട് പ്രത്യേക പദ്ധതി നടപ്പാക്കും.
കുട്ടികളുടെ ഹാജർ നില ഉറപ്പുവരുത്താൻ ശക്തമായ നടപടി സ്വീകരിക്കും. സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് രാജ്യത്ത് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം.