പീഡനാരോപണം നേരിടുന്ന എം മുകേഷ് എം എല്‍ എയുടെ രാജി ആവശ്യപ്പെട്ട് കൊല്ലം പട്ടത്താനത്തെ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് യുവമോര്‍ച്ചയും മഹിളാ കോണ്‍ഗ്രസും മാര്‍ച്ച് നടത്തി.
സിനിമാ നയ രൂപീകരണ സമിതിയില്‍ മുകേഷിൻ്റെ പേര് ഉള്‍പ്പെടുത്തിയതും പ്രതിഷേധത്തിന് കാരണമായി. വീടിന് സമീപത്തെ റോഡില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു.
നടന്‍ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതി നടി മീനു മുനീര്‍ ഉന്നയിച്ചിരുന്നു. മുകേഷിനെതിരെ നേരത്തെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും ആരോപണവുമായി രംഗത്തു വന്നിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് നടന്നത്. മുകേഷ് എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
അതിനിടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ഇടപെട്ടാണ് സ്ഥലത്ത് നിന്ന് മാറ്റിയത്.