അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി ഒ ആർ കേളു

കേരളത്തിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പോരാടിയ ധീരയോദ്ധാവായ മഹാത്മ അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കാൻ പുതുതലമുറ സജ്ജമാകണമെന്ന് പട്ടികജാതി-പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു. വഴിനടക്കാനോ, വിദ്യാഭ്യാസം നേടാനോ, ക്ഷേത്രങ്ങളിൽ പ്രവേശിക്കാനോ  കഴിയാത്ത ഇരുണ്ട കാലഘട്ടത്തിൽ താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന് മറ്റുള്ളവർക്കു ലഭിക്കുന്നതു പോലുള്ള എല്ലാ സ്വാതന്ത്ര്യവും ലഭിക്കണമെന്നതായിരുന്നു അയ്യങ്കാളിയുടെ ദർശനം.  സമത്വത്തിനു വേണ്ടിയുള്ള പോർവിളികളിലൂടെ സ്വാതന്ത്ര്യം നേടി വർത്തമാനകാലത്തിൽ എത്തിയിട്ടും അസമത്വത്തിലേക്ക് കേരളം നീങ്ങുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മഹാത്മ അയ്യങ്കാളിയുടെ 161-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ മന്ത്രി പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിലെ പ്രതിമയിൽ  മന്ത്രി പുഷ്പാർച്ചന നടത്തി.

അയ്യങ്കാളി ഒരു നേതാവ് എന്നതിലുപരി അടിച്ചമർത്തപ്പെട്ടവരുടെ പ്രത്യാശയുടെ വെളിച്ചമായിരുന്നുവെന്ന് പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.  ഐതിഹാസികമായ വില്ലുവണ്ടി സമരത്തിലൂടെയും കല്ലുമാല സമരത്തിലൂടെയും ദളിത് സമൂഹത്തിന് ചരിത്രത്തിന്റെ ഗതി മാറ്റിമറിക്കുന്ന ഒരു പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ  സമരങ്ങൾ കേവലം പ്രതിഷേധമായിരുന്നില്ല.  ജാതിയടിസ്ഥാനത്തിലുള്ള അടിച്ചമർത്തലിന്റെ ചങ്ങലകൾ പൊളിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന ശക്തമായ പ്രഖ്യാപനങ്ങളായിരുന്നു. അയ്യങ്കാളി നടത്തിയ സമരം അവസാനിച്ചിട്ടില്ലെന്ന് നാം തിരിച്ചറിയണം.  നാം എത്ര പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഭൂതകാലത്തിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലുകളായി സാമൂഹിക ഘടനയിൽ ജാതി വേർതിരിവുകൾ ഇപ്പോഴും നിലനിൽക്കുന്നു.  സാമ്പത്തിക അസമത്വത്തിന്റെ ഉയർച്ചയും വർഗീയതയുടെ വർദ്ധിച്ചുവരുന്ന വേലിയേറ്റവും എല്ലാവർക്കും തുല്യനീതി സാക്ഷാത്കരിക്കുന്നതിന് വെല്ലുവിളികൾ ഉയർത്തുന്നതായും അധ്യക്ഷനായിരുന്ന മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കാൻ കഴിയൂ എന്നതായിരുന്നു അയ്യങ്കാളിയുടെ  ദീർഘവീക്ഷണമെന്നും  ആ ദിശയിലേക്ക്‌ കേരളത്തിലെ സമൂഹത്തെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതായും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഊരൂട്ടമ്പലത്തെ പഞ്ചമി യുപി സ്‌കൂൾ അതിന് ഉദാഹരണമാണ്. അയ്യങ്കാളി ഉൾപ്പെടെയുള്ള സാമൂഹ്യ പരിഷ്‌കർത്താക്കൾ തെളിച്ച പാതയിലൂടെ മുന്നോട്ടു വരാൻ കഴിഞ്ഞതിനാലാണ് സമസ്ത മേഖലകളിൽ നേട്ടം കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ തലത്തിൽ നിന്നുള്ള കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ ജേതാക്കൾക്ക് മേയർ ആര്യാ രാജേന്ദ്രൻ  സമ്മാനങ്ങൾ വിതരണം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ വി.കെ പ്രശാന്ത്, ആന്റണി രാജു, മുൻ സ്പീക്കർ എം വിജയകുമാർ, മുൻ എംഎൽഎ സത്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ, വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, അഡീഷണൽ ഡയറക്ടർ വി സജീവ് എന്നിവരും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി സമാപനം നാളെ

മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പും കർദിനാളുമായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ തിരുവനന്തപുരത്ത് നടക്കും....

കുടുംബശ്രീ സ്ത്രീകളുടെ വ്യക്തിത്വം തിരിച്ചറിയാന്‍ പ്രാപ്തമാക്കിയ പ്രസ്ഥാനം : മന്ത്രി കെ.എം ഷാജി

കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു.സ്വന്തം വ്യക്തിത്വം തിരിച്ചറിയാന്‍ സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ലിംഗതുല്യതയല്ല, ലിംഗനീതിയാണ്...

സ്കൂൾ കലോത്സവം; മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണം – ബാലാവകാശ കമ്മീഷൻ

സ്‌കൂൾ കലോത്സവ മത്സരത്തിന്റെ വിധി നിർണയം നടത്തുമ്പോൾ ഓരോ മത്സരാർത്ഥിയുടെയും ഗ്രൂപ്പിന്റെയും മാർക്കുകൾ വിധികർത്താക്കൾ രേഖപ്പെടുത്തിയത് ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്ക്രോൾ ചെയ്ത് സ്റ്റേജിൽ...

പകർച്ചവ്യാധി പ്രതിരോധത്തിൽ ജനങ്ങളുടെ പങ്കാളിത്തവും ജാഗ്രതയും പ്രധാനം: കെ. മുരളീധരൻ

കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ലോക...