മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി ശശിയ്ക്കെതിരായി പിവി അൻവർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎം പരിശോധിക്കും.
അടുത്ത സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ് യോഗത്തില്‍, അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ ചർച്ച ചെയ്യും. ബുധനാഴ്ച രാവിലെ അൻവർ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടികാഴ്ച നടത്തിയിരുന്നു. ആരോപണങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ പരാതിയും സംസ്ഥാന സെക്രട്ടറിയ്ക്ക് അൻവർ കൈമാറി. ഇതിന് പിന്നാലെയാണ് പി ശശിയ്ക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് സിപിഎം വ്യക്തമാക്കിയത്.
പോലീസിലെ ചില ഉദ്യോഗസ്ഥർക്കെതിരെ പി വി അൻവർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ഇക്കാര്യത്തില്‍ കർശന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിക്കുന്നത്. ആരോപണം അന്വേഷിച്ച് ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അൻവർ പറഞ്ഞത് അദ്ദേഹം കണ്ടെത്തിയ കാര്യങ്ങളും അനുഭവങ്ങളുമാണ്. അവ പറയുന്നതില്‍ തെറ്റില്ല. അതൊന്നും എല്‍ഡിഎഫിനെ ബാധിക്കുന്ന കാര്യങ്ങളുമല്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ ഉയർന്ന ആരോപണങ്ങളുള്‍പ്പെടെ പരിശോധിക്കും. തെറ്റുകാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും.സിപിഎമ്മിന്റെ ഔദോഗീക ഫെയ്സ് ബുക്ക് പേജില്‍ എല്‍ഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.