സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് വാർഡുകളുടെ എണ്ണം വർദ്ധിപ്പിച്ച് സർക്കാർ വിജ്ഞാപനമായി.
941 പഞ്ചായത്തുകളിലായി 1,375 വാർഡുകളാണ് കൂട്ടിയത്. നിലവിലെ 15,962 വാർഡുകള്‍ 17,337 ആയി വർദ്ധിക്കും. ഏറ്റവും ചെറിയ പഞ്ചായത്തുകളില്‍ 14 വാർഡുണ്ടാവും. വലിയ പഞ്ചായത്തുകളില്‍ 24 വാർഡുകള്‍ വരെയുണ്ട്.
152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകള്‍ 2267 ആയി വർദ്ധിക്കും. 187 വാർഡുകളാണ് പുതുതായി വരുന്നത്.
14 ജില്ലാ പഞ്ചായത്തുകളിലായി 15 ഡിവിഷനുകള്‍ കൂടും. തിരുവനന്തപുരത്ത് രണ്ടും മറ്റു ജില്ലകളില്‍ ഓരോ ഡിവിഷനുമാണ് വർദ്ധിക്കുക.331 ഡിവിഷനുകളാണുണ്ടായിരുന്നത് 346 ആയി.
മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലേയും വാർഡ് നിർണയ വിജ്ഞാപനം ഇന്നും നാളെയുമായി ഇറങ്ങും.
ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വാർഡ് വർദ്ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് പുനർനിർണയ കമ്മിഷനെ നിയോഗിച്ചത്. എന്നാല്‍ പുതിയ വാർഡുകള്‍ ക്രമീകരിച്ചപ്പോള്‍ മൂന്നു വരെയായി. മൊത്തം വാർഡുകളില്‍ 50 ശതമാനം വനിതാ സംവരണമാണ്. പട്ടിക ജാതി വർഗ സംവരണവുമുണ്ട്.
ഇനി അതിർത്തി നിർണയം,പേരിടല്‍
1.മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികകൂടി വന്നുകഴിഞ്ഞാല്‍ അതിർത്തി നിർണയ ചർച്ചകള്‍ ആരംഭിക്കും.വാർഡ് പുനർവിഭജന കമ്മിഷൻ ഇതിനുളള മാർഗനിർദ്ദേശം പുറപ്പെടുവിക്കും. കളക്ടർമാരുടെ നേതൃത്വത്തില്‍ ആക്ഷേപങ്ങളും പരാതികളും കേള്‍ക്കും.
2.തുടർന്ന് തദ്ദേശഭരണ സെക്രട്ടറിമാർ അതിർത്തി നിർണയിച്ച് വാർഡുകള്‍ക്ക് പേര് നല്‍കും.നടപടികള്‍ പൂർത്തിയാക്കി അന്തിമ വിജ്ഞാപനം ഇറക്കും.