നെഹ്റു ട്രോഫി വള്ളംകളി: തുഴച്ചിൽകാരുടെ പേരുവിവരം നൽകണം

ആലപ്പുഴ: സെപ്റ്റംബർ 28-ന് നടക്കുന്ന നെഹ്റു ട്രോഫി മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ചുണ്ടൻ വള്ളങ്ങളുടെ ക്യാപ്റ്റന്മാർ 20-ന് വൈകിട്ടു അഞ്ച് മണിക്ക് മുൻപ് ആലപ്പുഴ ബോട്ട് ജട്ടിക്ക് എതിർവശത്തുള്ള മിനി മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ തുഴച്ചിൽ കാരുടെ പേര് വിവരം അടങ്ങിയ ഫോം പൂരിപ്പിച്ച് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം നൽകണം.

ചുണ്ടൻ വളളത്തിൽ ഇതര സംസ്ഥാനക്കാർ ആകെ തുഴച്ചിൽക്കാരുടെ 25 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. ഇതിന് വിരുദ്ധമായി തുഴഞ്ഞാൽ ആ വളളത്തിനെ അയോഗ്യരാക്കും.
വള്ളങ്ങളുടെ പരിശീലനം അഞ്ച് ദിവസത്തിൽ കുറയാൻ പാടില്ല. അഞ്ച് ദിവസത്തിൽ കുറവ് മാത്രമേ പരിശീലനം നടത്തിയിട്ടുള്ളൂ എന്ന റിപ്പോർട്ട് കിട്ടിയാൽ ബോണസിൽ മൂന്നിൽ ഒന്ന് കുറവുവരുത്തുന്നതാണ്. വളളങ്ങൾ പരിശീലനം നടത്തുന്ന ദിവസങ്ങൾ റേസ് കമ്മറ്റി പരിശോധിക്കും. പരിശീലന സമയങ്ങളിൽ ചുണ്ടൻവള്ളങ്ങളിൽ മാസ് ഡ്രിൽ പരിശീലനം നിർബന്ധമായും ഉൾപ്പെടുത്തണം.
ചുണ്ടൻവളളങ്ങളിൽ 75 തുഴക്കാരിൽ കുറയുവാനും 95 തുഴക്കാരിൽ കൂടുതലാകുവാനും പാടില്ല. എ ഗ്രേഡ് വെപ്പ് ഓടി 45 മുതൽ 60 തുഴക്കാർ വരെ, ബി ഗ്രേഡ് വെപ്പ് ഓടി 25 മുതൽ 35 വരെ തുഴക്കാർ, ഇരുട്ടുകുത്തി എ ഗ്രേഡ് 45 മുതൽ 60 തുഴക്കാർ, ഇരുട്ടുകുത്തി ബി ഗ്രേഡ് 25 മുതൽ 35 വരെ തുഴക്കാർ, ഇരുട്ടുകുത്തി സി ഗ്രേഡ് 25 താഴെ തുഴക്കാർ, ചുരുളൻ 25 മുതൽ 35 വരെ തുഴക്കാർ. (തെക്കനോടി വനിതാ വള്ളത്തിൽ 30 ൽ കുറയാത്ത തുഴക്കാർ) കയറേണ്ടതാണ്. ഈ തുഴക്കാർക്ക് പുറമേ നിലക്കാരും പങ്കായക്കാരും ഉണ്ടായിരിക്കണം.

വളളംകളിയിൽ പങ്കെടുക്കുന്ന തുഴച്ചിൽകാർ നീന്തൽ പരിശീലനം ലഭിച്ചവരായിരിക്കണം. 18 വയസ് പൂർത്തിയാവണം. 55 വയസ്സിൽ കൂടുവാൻ പാടില്ല. മത്സര വളളങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ, മനോദൗർബല്യം ഉള്ളവർ, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തു‌ക്കൾ ഉപയോഗിക്കുന്നവരെ ടീമിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വള്ളങ്ങളെ അയോഗ്യരാക്കുകയും, അവർക്ക് ബോണസിന് അർഹതയില്ലാത്തതുതമാണ്. അശ്ലീലപ്രദർശനവും, അച്ചടക്ക ലംഘനവും നടത്തുന്നവർക്ക് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തും.

മത്സര ദിവസം വളങ്ങളിൽ പ്രദർശിപ്പിക്കുവാൻ കമ്മറ്റി തരുന്ന നമ്പരും നെയിം ബോർഡും (സ്‌പോൺസർഷിപ്പ്) നീളം കൂട്ടി തറയ്ക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യുവാൻ പാടില്ല. മത്സര ദിവസം രണ്ട് മണിയ്ക്ക് മുൻപായി എല്ലാ ചുണ്ടൻ വളളങ്ങളും അനുവദനീയമായ യൂണിഫോംധാരികളായ തുഴക്കാരോടൊപ്പം വി.ഐ.പി. പവലിയനുമുന്നിൽ അണിനിരന്ന് മാസ്ഡ്രില്ലിൽ പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കാത്ത ക്ലബുകളുടെ ബോണസിൽ 50% കുറവ് വരുത്തും.

യൂണിഫോമും ഐഡൻ്റിറ്റി കാർഡും ധരിക്കാത്ത തുഴച്ചിൽക്കാർ മത്സരിക്കുന്ന ചുണ്ടൻ വളളങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കില്ല. സ്റ്റാർട്ടിംഗിലെ സുഗമമായ നടത്തിപ്പിന് നിബന്ധനകൾ അനുസരിക്കാത്ത വള്ളങ്ങളെ റേസിൽ നിന്ന് വിലക്കുന്നതിനുള്ള അധികാരം റേസ് കമ്മറ്റിക്ക് ഉണ്ടായിരിക്കും. ജഡ്‌ജസിൻറെ തീരുമാനം അന്തിമമായിരിക്കും.
ട്രാക്ക് മാറുകയോ മത്സരത്തിന് തടസ്സം വരുത്തുന്ന വിധം പ്രവർത്തിക്കുകയോ ചെയ്താൽ അത്തരം വള്ളങ്ങളെ കമ്മറ്റിക്ക് അയോഗ്യരാക്കാം. കൂടാതെ ക്യാപ്റ്റൻറെയും ക്ലബ്ബിൻറെയും പേരിൽ നടപടികളും സ്വീകരിക്കും.

മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾ ഫിനിഷ് ചെയ്താൽ ട്രാക്കിൽ കൂടി തിരിച്ചുപോകാൻ പാടില്ല.
പുറംകായലിൽ കൂടി മാത്രമേ സ്റ്റാർട്ടിംഗ് പോയന്റ്റിലേക്ക് തിരിച്ചുപോകാവൂ.
ഓരോ മത്സരവും ഫൈനൽ മത്സരങ്ങളും കഴിഞ്ഞാൽ കളിവളളങ്ങൾ നിർബന്ധമായും ഫിനിഷിംഗ് പോയിൻ്റിൽനിന്നു മാറ്റി പുറംകായലിൽ നിലയുറപ്പിക്കേണ്ടതാണ്. ഇതിനെതിരായി പ്രവർത്തിക്കുന്നവരുടെ ബോണസിൽ ഉൾപ്പടെ കുറവു വരുത്തും.
മത്സരദിവസം ഒരു വള്ളത്തിൽ മത്സരിച്ചശേഷം ആ ടിമംഗങ്ങൾ വള്ളം മാറി വേറേ ഒരു വളളത്തിലും കയറി മത്സരിക്കാൻ പാടില്ല.
മത്സരത്തിൽ പങ്കെടുക്കുന്ന കളിവള്ളങ്ങളിൽ രാഷ്ട്രീയവും, മതപരമായി തോന്നാവുന്ന ചിഹ്നങ്ങൾ പ്രദശിപ്പിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. വള്ളങ്ങൾക്ക് തടിയുടെ നിറമോ കറുപ്പു നിറമോ മാത്രമേ പാടുള്ളൂ. അല്ലാത്ത വള്ളങ്ങളെ മത്സരത്തിൽ പങ്കെടുക്കുവാൻ അനുവദിക്കില്ല.
വനിതാ വളളങ്ങളിൽ പരമാവധി അഞ്ച് പുരുഷന്മാർ മാത്രമേ പാടുള്ളൂ. അവർ തുഴയാൻ മാത്രം പാടില്ല. സാരി ഉടുത്ത് തുഴയുവാൻ അനുവദിക്കില്ല, മത്സര സമയം യൂണിഫോമായ ട്രാക്ക് സൂട്ടും ജേഴ്സിയും ധരിക്കേണ്ടതാണ്. മത്സരത്തിന് അഭംഗി വരുത്തുന്നവിധം പങ്കെടുത്താൽ ആ വള്ളങ്ങൾക്ക് ബോണസ് നൽകുന്നതല്ല.
ചെറുവളളങ്ങളുടെ പ്രാഥമിക മത്സരങ്ങൾ രാവിലെ കൃത്യം 11 മണിക്ക് ആരംഭിയ്ക്കും. 12.30 ന് അവസാനിക്കും. ചുണ്ടൻവളങ്ങളുടെ ഹീറ്റ്സിനു ശേഷം ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരം ആരംഭിക്കും.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...