വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു.

ഇടപ്പള്ളി സോഷ്യല്‍ ഫോറസ്ട്രി കോമ്പൗണ്ടിലെ വനം വകുപ്പ് ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനവും, കാലടി പ്രകൃതി പഠന കേന്ദ്രം ഡിവിഷന്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌ക്കാരിക കേന്ദ്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മലയോര മേഖലകളില്‍ വന്യജീവി ആക്രമണത്തിന്റെ തോതും തുടര്‍ന്നുള്ള മരണങ്ങളും കഴിഞ്ഞ ആറുമാസമായി കുറഞ്ഞുവരുന്നുണ്ട്. എങ്കിലും ഓരോ അപകടവും ആശങ്കപ്പെടുത്തുന്നതായി തുടരും. വകുപ്പ് തലത്തിലും അനുബന്ധവിഭാഗങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ക്കു തടയിടുന്നതിനുള്ള മാസ്റ്റര്‍പ്‌ളാന്‍ തയാറാക്കി വരുകയാണെന്ന് മന്ത്രി അറിയിച്ചു.

ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്. 2026 ഓടെ പാമ്പ് കടിയേറ്റ് ഒരു മരണവും ഉണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുകയാണ്. കൊച്ചിയില്‍ മംഗളവനം ഉള്‍പ്പെടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കുരങ്ങുശല്യം തടയുന്നതിനുള്ള മാസ്റ്റര്‍ പ്‌ളാന്‍ തയാറാക്കി ഒരു മാസത്തിനുള്ളില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കും.

പന്നി ശല്യം തടയുന്നതിനുള്ള മാസ്റ്റര്‍ പ്‌ളാന്‍ മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും ആയുധങ്ങളും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കും.

വളരെ സങ്കീര്‍ണമായ പാരിസ്ഥിതിക പ്രശ്‌നങ്ങളിലൂടെയാണ് നമ്മുടെ നഗരങ്ങള്‍ കടന്നുപോകുന്നത്. ഇത് ആശങ്ക സൃഷ്ടിക്കുന്നതാണ്. രാസമലിനീകരണങ്ങള്‍ ഉണ്ടാകുന്ന കൊച്ചി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സാമൂഹ്യ വനംവല്‍ക്കരണമാണ് ഏറ്റവും ഉചിതമായ പ്രതിവിധി. അതിനായുള്ള പദ്ധതി സമര്‍പ്പിച്ചാല്‍ അനുമതി നല്‍കാമെന്നും അദ്ദേഹം അറിയിച്ചു.

പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കു നേരിടുന്ന ആഘാതത്തിന്റെ ഫലമായി കടല്‍കയറ്റം ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നു. വിഷമാലിന്യങ്ങളില്‍ നിന്നുള്ള പ്രതിവിധി കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നതാണെന്ന് മന്ത്രി പറഞ്ഞു.കാലടി പ്രകൃതി പഠന കേന്ദ്രത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചു ലഭ്യമാക്കിയ മൃഗരക്ഷാ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു.

യോഗത്തില്‍ മദ്ധ്യമേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇന്ദു വിജയന്‍ സ്വാഗതം ആശംസിച്ചു. ഉമാ തോമസ് എംഎല്‍എ അധ്യക്ഷയും കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ മുഖ്യാതിഥിയുമായിരുന്നു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് പുറത്ത്; മരണകാരണം ഭക്ഷ്യ വിഷബാധയല്ല

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് പുറത്ത്.മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ പറയുന്നു. മരണത്തിന്...

ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നു.ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി. എസ്.ശ്രീജിത്തിന്...

പാലക്കാട്ട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡിഗ്രി വരെയും ചൂട് ഉയരാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്നു പാലക്കാട്ട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡിഗ്രി വരെയും ചൂട് ഉയരാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കോട്ടയം, പത്തനംതിട്ട, എറണാകുളം,...