വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു.

ഇടപ്പള്ളി സോഷ്യല്‍ ഫോറസ്ട്രി കോമ്പൗണ്ടിലെ വനം വകുപ്പ് ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനവും, കാലടി പ്രകൃതി പഠന കേന്ദ്രം ഡിവിഷന്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌ക്കാരിക കേന്ദ്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മലയോര മേഖലകളില്‍ വന്യജീവി ആക്രമണത്തിന്റെ തോതും തുടര്‍ന്നുള്ള മരണങ്ങളും കഴിഞ്ഞ ആറുമാസമായി കുറഞ്ഞുവരുന്നുണ്ട്. എങ്കിലും ഓരോ അപകടവും ആശങ്കപ്പെടുത്തുന്നതായി തുടരും. വകുപ്പ് തലത്തിലും അനുബന്ധവിഭാഗങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ക്കു തടയിടുന്നതിനുള്ള മാസ്റ്റര്‍പ്‌ളാന്‍ തയാറാക്കി വരുകയാണെന്ന് മന്ത്രി അറിയിച്ചു.

ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്. 2026 ഓടെ പാമ്പ് കടിയേറ്റ് ഒരു മരണവും ഉണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുകയാണ്. കൊച്ചിയില്‍ മംഗളവനം ഉള്‍പ്പെടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കുരങ്ങുശല്യം തടയുന്നതിനുള്ള മാസ്റ്റര്‍ പ്‌ളാന്‍ തയാറാക്കി ഒരു മാസത്തിനുള്ളില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കും.

പന്നി ശല്യം തടയുന്നതിനുള്ള മാസ്റ്റര്‍ പ്‌ളാന്‍ മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും ആയുധങ്ങളും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കും.

വളരെ സങ്കീര്‍ണമായ പാരിസ്ഥിതിക പ്രശ്‌നങ്ങളിലൂടെയാണ് നമ്മുടെ നഗരങ്ങള്‍ കടന്നുപോകുന്നത്. ഇത് ആശങ്ക സൃഷ്ടിക്കുന്നതാണ്. രാസമലിനീകരണങ്ങള്‍ ഉണ്ടാകുന്ന കൊച്ചി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സാമൂഹ്യ വനംവല്‍ക്കരണമാണ് ഏറ്റവും ഉചിതമായ പ്രതിവിധി. അതിനായുള്ള പദ്ധതി സമര്‍പ്പിച്ചാല്‍ അനുമതി നല്‍കാമെന്നും അദ്ദേഹം അറിയിച്ചു.

പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കു നേരിടുന്ന ആഘാതത്തിന്റെ ഫലമായി കടല്‍കയറ്റം ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നു. വിഷമാലിന്യങ്ങളില്‍ നിന്നുള്ള പ്രതിവിധി കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നതാണെന്ന് മന്ത്രി പറഞ്ഞു.കാലടി പ്രകൃതി പഠന കേന്ദ്രത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചു ലഭ്യമാക്കിയ മൃഗരക്ഷാ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു.

യോഗത്തില്‍ മദ്ധ്യമേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇന്ദു വിജയന്‍ സ്വാഗതം ആശംസിച്ചു. ഉമാ തോമസ് എംഎല്‍എ അധ്യക്ഷയും കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ മുഖ്യാതിഥിയുമായിരുന്നു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...