സ്കൂള്‍ പരീക്ഷകളുടെ ഗ്രേഡിങ് രീതിയില്‍ മാറ്റം വരുന്നു. പരീക്ഷകളില്‍ നിരന്തര മൂല്യനിർണയത്തിനായി എസ്.സി.ഇ.ആർ.ടി സമർപ്പിച്ച മാർഗരേഖയിലാണ് ഇതിനുള്ള നിർദേശം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിലവില്‍ 75 മുതല്‍ 100 ശതമാനം മാർക്ക് വരെ നേടുന്നവരെ ഏറ്റവും മികവുള്ളവരെന്ന് രേഖപ്പെടുത്തുന്ന ഔട്ട്സ്റ്റാൻഡിങ് (എ ഗ്രേഡ്) വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. പുതിയ രീതി പ്രകാരം 80 ശതമാനം മുതല്‍ 100 ശതമാനം മാർക്ക് വരെയുള്ളവരെയാണ് ഔട്ട്സ്റ്റാൻഡിങ് വിഭാഗത്തില്‍ പരിഗണിക്കുക. നിലവില്‍ 60 മുതല്‍ 74 വരെ ശതമാനം മാർക്കുള്ളവരെ വെരി ഗുഡ് (ബി) ഗ്രേഡിലാണ് പരിഗണിക്കുന്നത്. പുതിയ രീതിയില്‍ 60 മുതല്‍ 79 ശതമാനം വരെ മാർക്കുള്ളവരായിരിക്കും ‘ബി’ ഗ്രേഡില്‍ ഉള്‍പ്പെടുക. 45 മുതല്‍ 59 ശതമാനം വരെയുള്ളവർ നിലവില്‍ ഗുഡ് (സി ഗ്രേഡ്) വിഭാഗത്തിലുള്ളത് ഇനി മുതല്‍ 40 മുതല്‍ 59 ശതമാനം വരെ സി ഗ്രേഡില്‍ ഉള്‍പ്പെടുത്താനാണ് നിർദേശം. 33 മുതല്‍ 44 ശതമാനം വരെ മാർക്കുള്ളവരെയാണ് നിലവില്‍ ഡി ഗ്രേഡില്‍ (സാറ്റിസ്ഫാക്ടറി) പരിഗണിക്കുന്നത്. ഇത് 30 മുതല്‍ 39 വരെ ശതമാനം മാർക്കുള്ളവരെയാക്കാനാണ് നിർദേശം. പൂജ്യം 32 ശതമാനം വരെ മാർക്കുള്ളവരാണ് നിലവില്‍ ഇ ഗ്രേഡിലെങ്കില്‍ (നീഡ് ഇംപ്രൂവ്മെന്‍റ്) പൂജ്യം മുതല്‍ 29 ശതമാനം വരെ മാർക്കുള്ളവരെയാണ് പുതിയതില്‍ ഇ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ വർഷം മുതല്‍ എട്ടാം ക്ലാസ് വാർഷിക പരീക്ഷയില്‍ എഴുത്തുപരീക്ഷയില്‍ ഓരോ വിഷയത്തിനും മിനിമം 30 ശതമാനം സ്കോർ (40 മാർക്കിന്‍റെ എഴുത്തുപരീക്ഷയില്‍ 12ഉം 20 സ്കോറിന്‍റെ പരീക്ഷയില്‍ ആറും മാർക്ക്) ലഭിക്കാത്ത കുട്ടികള്‍ക്ക് പഠന പിന്തുണ ഉറപ്പാക്കണമെന്നും മാർഗരേഖ നിർദേശിക്കുന്നു. പഠന പിന്തുണ ഉറപ്പാക്കിയശേഷം വീണ്ടും പരീക്ഷ നടത്തി പ്രകടനം വിലയിരുത്തിയശേഷം ഒൻപതാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കാമെന്നും രേഖയില്‍ പറയുന്നു.