പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തിയ അക്രമി വീട്ടിൽ കയറി വീട്ടമ്മയെ മര്‍ദ്ദിച്ച് ബോധം കെടുത്തി ജനല്‍ കമ്പിയില്‍ കെട്ടിയിട്ട് വീടും പൂട്ടി പോയ സംഭവത്തിലെ ഇരയായ സ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ ജോൺകുട്ടിയുടെ ഭാര്യ തങ്കമ്മ (58) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുമ്പാണ് വീട്ടമ്മ അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്. വീട്ടമ്മയെ പട്ടാപ്പകല്‍ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു അജ്ഞാതന്റെ ആക്രമണം. മര്‍ദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് സ്ത്രീയെ തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. വീടിന്‍റെ വാതിലുകള്‍ പൂട്ടിയശേഷമാണ് അക്രമി മടങ്ങിയത്. അടുക്കള വാതില്‍ വഴി മകന്‍ അകത്ത് കയറിപ്പോഴാണ് ബോധരഹിതയായ അമ്മയെ കാണുന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകി. മോഷണ ശ്രമമാണെന്ന് കരുതിയിരുന്നെങ്കിലും ആഭരണങ്ങൾ അടക്കം ഒന്നും നഷ്ടമായിരുന്നില്ല. ഇതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യ.