നെയ്യാറ്റിൻകര സ്വദേശി സമാധിയായെന്ന് കാണിച്ച് പോസ്റ്റർ പതിച്ച് മൃതദേഹം അടക്കം ചെയ്ത സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനാണ് പൊലീസിന്റെ നീക്കം.
ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി (78) സമാധി ആയതാണെന്നും അത് പരസ്യമാക്കാന്‍ പാടില്ലെന്നും ഭാര്യയും മക്കളും പറയുന്നു. രണ്ടു മക്കള്‍ ചേര്‍ന്ന് ബന്ധുക്കളെയോ നാട്ടുകാരെയോ വാര്‍ഡ് അംഗത്തേയോ അറിയിക്കാതെ സാമാധിയെന്ന് വരുത്തിത്തീര്‍ത്ത് മണ്ഡപം കെട്ടി പീഠത്തിലിരുത്തി സ്ലാബിട്ട് മൂടിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനായി പൊലീസ് കലക്ടർക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. കലക്ടറുടെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് മൃതദേഹം പുറത്തെടുക്കാനാണ് തീരുമാനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം അറിയാനാകൂ.
അച്ഛന്‍, താൻ സമാധി ആകുവാന്‍ പോകുന്നതായി പറഞ്ഞെന്നും പീഠത്തിനരികില്‍ പത്മാസനത്തിലിരുന്നെന്നുമാണ് മക്കള്‍ പറയുന്നത്. വീടിന് മുന്നിലെ ക്ഷേത്രത്തിന് സമീപത്ത് സമാധി പീഠം ഒരുക്കിയിരുന്നതായും മക്കളും ഗോപന്‍ സ്വാമിയുടെ ഭാര്യയും പറഞ്ഞു. സമാധി പീഠത്തിലിരുത്തി മുൻപേകരുതി വച്ചിരുന്ന സ്ലാബിട്ട് അടക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് നെയ്യാറ്റിൻകരയില്‍ സമാധി വിവാദമുയരുന്നത്. ഗോപൻ സ്വാമിയെന്ന് നാട്ടുകാർ വിളിക്കുന്ന ഗോപൻ, സ്വന്തമായി പണി കഴിപ്പിച്ച ക്ഷേത്രത്തില്‍ പൂജ നടത്തിവരികയായിരുന്നു. പോസ്റ്റർ ശ്രദ്ധയില്‍ പെട്ടതോടെയാണ് നാട്ടുകാരില്‍ ചിലർക്ക് സംശയമുണ്ടായത്. തൊട്ടടുത്ത വീട്ടുകാർ പോലും ഗോപന്റെ മരണവിവരം അറിഞ്ഞിരുന്നില്ല. സമാധിയായെന്നും കുഴിച്ചുമൂടിയെന്നും മക്കള്‍ പറഞ്ഞതോടെയാണ് നാട്ടുകാർ ഇക്കാര്യം അറിയുന്നത്. എന്നാല്‍ തൊട്ടുമുൻപത്തെ ദിവസം പോലും പുറത്ത് കണ്ട ആള്‍ മരണപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.സമാധിയാകുന്ന വ്യക്തിയെ അടക്കം ചെയ്യുന്നത് ആരും അറിയാന്‍ പാടില്ലെന്നും മണിക്കൂറുകളോളം നീളുന്ന പൂജാകര്‍മ്മങ്ങള്‍ നടത്താനുള്ളതുകൊണ്ടാണ് പുറത്തറിയിക്കാത്തതെന്നും പൂജാരിയായ രാജസേനന്‍ പറഞ്ഞു.