പത്തനംതിട്ട മടത്തുംമൂഴിയിലെ സിഐടിയു പ്രവർത്തകനായ ജിതിന്‍റെ കൊലപാതകത്തിൽ സത്യസന്ധരായ പൊലീസുദ്യോഗസ്ഥരെ സിപിഐഎം ഭീഷണിപ്പെടുത്തുന്നുവെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വി എ സൂരജ്. കൊലപാതകത്തിൽ നിന്നും രക്ഷപ്പെടാൻ സിപിഐഎം ജനങ്ങളുടെ മുന്നിൽ പച്ചക്കള്ളം പറയുകയാണ്.കൊലപാതകത്തിൽ രാഷ്ട്രീയം ഉണ്ടെന്ന് പറയാൻ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയാണ്.മണിക്കൂറുകൾ കൊണ്ട് ഇല്ലാതാകുന്ന ആരോപണമാണ് സിപിഐഎം ഉന്നയിക്കുന്നത്.സിപിഐഎമ്മിനകത്തെ ആഭ്യന്തര പ്രശ്നങ്ങളാണ് ആരോപണത്തിന് കാരണം. അവർക്ക് വലിയ പ്രതിസന്ധിയുള്ള പഞ്ചായത്താണ് പെരുനാട്.സിപിഐഎമ്മിനുള്ളിലെ വിഷയങ്ങളാണ് ജിതിൻ്റെ കൊലപാതകത്തിന് കാരണമായത്. രക്തസാക്ഷിയെ ഉണ്ടാക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നത്.പാട്ട കുലുക്കി പണം പിരിക്കാൻ ഉള്ള ശ്രമമാണിത്.പ്രതികൾ ബിജെപിയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ഫോട്ടോ സിപിഐഎമ്മിന് കാണിക്കാൻ കഴിയുമോയെന്നും നാണക്കേട് മറയ്ക്കാനാണ് സിപിഐഎം കുറ്റം ബിജെപിയുടെ മുകളിൽ കെട്ടിവയ്ക്കുന്നതെന്നും സൂരജ് പറഞ്ഞു.