ദർശന സാംസ്‌കാരിക കേന്ദ്രത്തിൻ്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ സെൻ്റ് ചാവറ അവാർഡിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെയും കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കലിനെയും തെരഞ്ഞെടുത്തു. 250ൽ അധികം വ്യത്യസ്‌തങ്ങളായ ഗ്രന്ഥങ്ങൾ രചിച്ച് സാംസ്ക്കാരിക ലോകത്തിന് സമ്മാനിച്ച ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ളയുടെ അര നൂറ്റാണ്ടിന്റെ എഴുത്ത് സപര്യയ്ക്കാണ് അവാർഡ് നൽകുന്നത്.സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ, കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾക്കെതിരേയുള്ള പ്രവർത്തനങ്ങളുടെ നേതൃത്വം എന്നിവ പരിഗണിച്ചാണ് മാർ ജോസ് പുളിക്കലിന് അവാർഡ് നൽകു ന്നത്. 50,001 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ, മുതിർന്ന പത്രപ്രവർത്തകൻ പ്രഫ. മാടവന ബാലകൃഷ്‌ണപിള്ള, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ എന്നിവരടങ്ങുന്ന ജഡ്‌ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്. മാർച്ച് മാസം കോട്ടയത്തു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് ദർശന സാംസ് കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അറിയിച്ചു.