ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം നാളെ. രാത്രി 12ന് ആസ്ഥാന മണ്ഡപ ത്തിൽ പൊന്നാനകളെ ഭക്തർക്ക് ദർശനത്തിനായി ഒരുക്കും.പുലർച്ചെ 2നാണ് വലിയ വിളക്ക്. ആസ്ഥാന മണ്ഡപത്തിലെ പീഠത്തിൽ പ്രതിഷ്ഠിക്കുന്ന മഹാദേവന്റെ തിടമ്പിന് ഇരുവശങ്ങളിലുമായാണു പൊന്നാനകളെ അണിനിരത്തുന്നത്. സ്വർണത്തിടമ്പിനു മുൻപിൽ അരയാനയെ അൽപം ഉയർത്തിവയ്ക്കും. ഭക്തർക്കു ദർശനത്തിനായാണിത്.രാത്രി 11.30നു ശ്രീകോവിലിൽ നിന്നു മഹാദേവനെ ആസ്ഥാനമണ്ഡപത്തിലേക്ക് എഴുന്നള്ളിക്കു ന്നതോടെയാണ് ഏഴരപ്പൊന്നാന ദർശനത്തിനു ഒരുക്കം ആരംഭിക്കുന്നത്. രാത്രി 12നു നിലവിളക്കുകളുടെയും കർപ്പൂര ദീപങ്ങളുടെയും പൊൻപ്രഭയിൽ ഏഴരപ്പൊന്നാന ദർശനത്തിനു മണ്ഡപനട തുറക്കും. നടതുറക്കുന്നതോടെ മണ്ഡപത്തിനു മുൻപിൽ പൊന്നിൻകുടം വയ്ക്കും. ചെങ്ങന്നൂർ പൊന്നുരുട്ടു മഠത്തിലെ പ്രതിനിധി ആദ്യ കാണിയക്കയർപ്പിക്കും.തുടർന്ന് ഭക്തർ കാണിക്കയർപ്പിച്ച് ഏറ്റുമാനൂരപ്പനെ വണങ്ങും. പുലർച്ചെ 2 വരെയാണ് എഴുന്നള്ളത്ത്.
തുടർന്ന് ഭക്തർക്കു കാണിക്ക അർപ്പിക്കുന്നതിനു സ്വർണക്കുടം കൊടിമരച്ചുവട്ടിൽ ഇറക്കി എഴുന്നള്ളിക്കും. നാളെ രാവിലെ 7ന് ശ്രീബലിയോടനുബന്ധിച്ചു നടൻ ജയറാമും 111 കലാകാരന്മാരും അണി നിരക്കുന്ന പഞ്ചാരിമേളം. ഒന്നിനു ഉത്സവബലി ദർശനം, 5നു കാഴ്ച ശ്രീബലിക്ക് ചോറ്റാനിക്കര സത്യൻ നാരായണമാരാരും 60 കലാകാരന്മാരും ഒരുക്കുന്ന പഞ്ചാരിമേളം, 9.30ന് നടി ആശാ ശരത്തിന്റെ നൃത്തം.എട്ടാം തീയ്യതിയാണ് ആറാട്ട്.
