സിപിഐഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് എ പത്മകുമാര്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവന പിൻവലിച്ചു. നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് പോസ്റ്റ് മാറ്റിയത് എന്നാണ് സൂചന. ‘ചതിവ്, വഞ്ചന, അവഹേളനം, 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്ന് കുറിച്ച പോസ്റ്റാണ് പിൻവലിച്ചത്. സംസ്ഥാന സമിതിയിൽ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് സമ്മേളനത്തിന് നില്കാതെയായിരുന്നു അദ്ദേഹം കൊല്ലത്ത് നിന്ന് പോയത്.യുവാക്കളെ എടുക്കുന്നതിനൊപ്പം ബാക്കിയുള്ളവരെക്കൂടി പരിഗണിക്കാമായിരുന്നുവെന്ന നിലപാടായിരുന്നു പത്മകുമാർ നേരെത്തെ മുതൽ സ്വീകരിച്ചിരുന്നത്. വീണാ ജോര്‍ജിനെ എടുത്തതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും ഒരു പരിഗണന കിട്ടേണ്ടിയിരുന്നു എന്ന മാനസികാവസ്ഥയുണ്ടെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.അതേസമയം, സംസ്ഥാന സമ്മേളനത്തില്‍ 89 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ഒപ്പം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു. രണ്ട് വനിതകൾ ഉള്‍പ്പെടെ പതിനേഴ് പുതുമുഖങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെട്ടപ്പോള്‍ കെകെ ശൈലജ, എംവി ജയരാജന്‍, സിഎന്‍ മോഹനനന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പുതിയ അംഗങ്ങളായി.ആര്‍ ബിന്ദു, വി കെ സനോജ്, വി വസീഫ് തുടങ്ങിയവര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടു. ജോണ്‍ ബ്രിട്ടാസിനെ സ്ഥിരപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് എ കെ ബാലന്‍, പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, കെ വരദരാജന്‍, എം കെ കണ്ണന്‍, ബേബി ജോണ്‍, ഗോപി കോട്ടമുറിക്കല്‍ എന്നിവരെ ഒഴിവാക്കി. കണ്ണൂരിലേയും എറണാകുളത്തേയും ജില്ലാ സെക്രട്ടറിമാരേയും മാറ്റാന്‍ സാധ്യതയുണ്ട്. കണ്ണൂരില്‍ ടി വി രാജേഷും എറണാകുളത്ത് പി. ആര്‍ മുരളീധരനും ജില്ലാ സെക്രട്ടറിമാരായേക്കും.