യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ നാളെ സ്വീകരണം നൽകും. കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളുടെ സഹകരണത്തോടെയാണ് സ്വീകരണമൊരുക്കുന്നത്.വൈകുന്നേരം നാലിന് കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽനിന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായെ സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ കെ.കെ. റോഡ് വഴി മണർകാട് കവലയിൽ എത്തിച്ചേരും. തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവായെ തുറന്ന വാഹനത്തിൽ മണർകാട് പള്ളിയിലേക്ക് എതിരേൽക്കും. പള്ളിയിലെത്തിയ ശേഷം സന്ധ്യാപ്രാർഥനയും തുടർന്ന് സ്വീകരണ സമ്മേളനവും നടക്കും. കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന അനുമോദന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പാർപ്പിട സമുച്ചയത്തിൻ്റെ ശിലാസ്ഥാപനകർമം ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ നിർവഹിക്കും. ചങ്ങനാശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണവും മൈലാപ്പുർ ഭദ്രാസനാധിപൻ ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത അനുമോദന പ്രസംഗവും നടത്തും.ചാണ്ടി ഉമ്മൻ എംഎൽഎ, കത്തീഡ്രൽ സഹവികാരി ഫാ. ലിറ്റു റ്റി ജേക്കബ് തണ്ടാശ്ശേരിയിൽ കത്തീഡ്രൽ ട്രസ്റ്റി ബെന്നി ടി. ചെറിയാൻ എന്നിവർ പ്രസംഗിക്കും. ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് കത്തീഡ്രലിൻ്റെ ഉപഹാരം ഭാരവാഹികൾ സമർപ്പിക്കും.