സിനിമാ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടന കത്തു നല്‍കി. സർക്കാരുമായുള്ള യോഗം കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞിട്ടും തീരുമാനമൊന്നുമാകാത്ത സാഹചര്യത്തിലാണ് സംഘടന കത്ത് നല്‍കിയത്. വിനോദ നികുതിയടക്കം ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂണ്‍ ഒന്നു മുതല്‍ സിനിമാ സമരത്തിലേക്ക് എന്ന നിലപാടുമായി നേരത്തെ നിർമ്മാതാക്കളുടെ സംഘടനയും ഫിലിം ചേംബറും രംഗത്ത് വന്നിരുന്നു. വിനോദ നികുതി ഒഴിവാക്കണം, താരങ്ങളുടെ പ്രതിഫലത്തില്‍ തീരുമാനമെടുക്കണം, തിയേറ്ററുകളുടെ വൈദ്യുതി ചാർജ് കുറക്കണം എന്നിവയായിരുന്നു സംഘടനയുടെ ആവശ്യം. ഇതില്‍ സർക്കാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നു.
രണ്ടാഴ്ചക്കകം വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും 45 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാം എന്നുമായിരുന്നു മാർച്ച് 17ന് നടത്തിയ ചർച്ചയില്‍ തീരുമാനമായത്. എന്നാല്‍ ഒന്നര മാസം പിന്നിട്ടിട്ടും ഇതില്‍ കാര്യമായ നടപടികള്‍ ഉണ്ടാവാത്തതിനാലാണ് വീണ്ടും സർക്കാരിനെ സമീപിച്ചിരിക്കുന്നത്. കത്ത് നല്‍കിയതിനു പിന്നാലെ സർക്കാർ സംഘടനയുമായി ബന്ധപ്പെട്ടതായും ഫിലിം ചേംബറുമായി ഉടൻ ചർച്ച നടത്തിയേക്കും എന്നുമാണ് സൂചന.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സിനിമയുടെ കണക്ക് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് താര സംഘടനകളടക്കമുള്ളവരുമായി പ്രശ്നം നിലനില്‍ക്കുന്നുണ്ട്. സിനിമാ സമരവുമായി സഹകരിക്കില്ലെന്നു താര സംഘടനയായ ‘അമ്മ’ വ്യക്തമാക്കിയിരുന്നു.