തൃശ്ശൂർ വോട്ട് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.മാധ്യമപ്രവർത്തകർ തൻ്റെ ജീവിതത്തിൽ കയറി കൊത്തിയെന്ന് സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങൾ തന്നെ നാളുകളായി വേട്ടയാടുകയാണെന്നാണ് സുരേഷ് ഗോപിയുടെ ആരോപണം. തനിക്ക് കുടുംബം ഉണ്ടെന്ന് മറന്നു. തൻ്റെ വ്യക്തി ജീവിതത്തിലും കുടുംബപരമായ കാര്യങ്ങളിലും മാധ്യമങ്ങൾ ഇടപെടുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ‘എൻ്റെ ജീവിതത്തിലാണ് നിങ്ങൾ കയറി കൊത്തിയത്. എന്നിൽ ഒരു വ്യക്തിയുണ്ട്. ഒരുപാട് കാര്യങ്ങളുണ്ട്. കുടുംബസ്ഥൻ, ഭർത്താവ്, അച്ഛൻ, മകൻ അങ്ങനെ ഒരുപാട് ബന്ധങ്ങളുണ്ട് എനിക്ക്. അതിനെയെല്ലാം ഹനിക്കുന്ന രീതിയിലാണ് വാർത്തകൾ വന്നത്. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്?. എവിടെ നിന്ന് നിങ്ങൾ തുടങ്ങി?. കലാമണ്ഡലം ഗോപി ആശാൻ, ആർഎൽവി രാമകൃഷ്‌ണൻ അങ്ങനെ എവിടെയൊക്കെ നിങ്ങൾ കയറി. അതിന് ഞാൻ എന്ത് പാപം ചെയ്‌തു. ഞാൻ ആരെയ വിമർശിച്ചിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടില്ല’, അദ്ദേഹം പറഞ്ഞു.

