പൊന്നോണത്തിന്‍റെ വരവറിയിച്ച് അത്തം പിറന്നു. അടുത്ത പത്ത് ദിവസം വീട്ടു മുറ്റങ്ങളില്‍ പൂക്കളമുയരും.ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്‍റേയും ഉത്സവത്തിന്‍റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി മാവേലിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങുകയാണ് നാട്ടാരും. പരിശുദ്ധിയുടെ തൂവെള്ള നിറമേഴും തുമ്ബ മുതല്‍ ചെത്തി, മന്ദാരം, ചെണ്ടുമല്ലി, പിച്ചകപൂവെല്ലാം കാഴ്ച്ചയൊരുക്കുന്ന പൂക്കളമായി മാറും.
തൊടികളില്‍നിന്നു തുമ്പയും തുളസിയും മുക്കുറ്റിയും കാക്കപ്പൂവും കോളാന്പിപ്പൂവും ശേഖരിച്ച് മുറ്റത്ത് കളമെഴുതി അത്തം മുതല്‍ പൂക്കളമിടുന്ന ശീലം മലയാളിയ്ക്ക് അന്യമായെങ്കിലും ഇതിന്‍റെ സ്മരണകളുണർത്തി ഇന്നു മുതല്‍ നാടൊട്ടുക്കും അത്തപ്പുക്കളങ്ങള്‍ നിറയും.
ഓരോ ദിവസവും പൂക്കളത്തിന്‍റെ വലിപ്പവും രൂപവും വ്യത്യാസപ്പെട്ടിരിക്കും. ഇപ്പോള്‍ പൂക്കടകളില്‍നിന്നു വാങ്ങുന്ന ചെണ്ടുമല്ലി, ജമന്തി, അരളി, വാടാമുല്ലി, ബട്ടണ്‍റോസ് തുടങ്ങി വിവിധയിനം പൂക്കള്‍ ഉപയോഗിച്ചാണ് പൂക്കളം തയാറാക്കുന്നത്.
കോയമ്ബത്തൂർ, കർണാടക, മൈസൂർ, ദിണ്ടിഗല്‍, ആന്ധ്രയ്ക്കടുത്ത് കൊപ്പം, ഹൊസൂർ എന്നിവിടങ്ങളില്‍ നിന്നെല്ലാമാണ് പൂവെത്തുന്നത്. രാത്രി 12 വരെ വില്പന. പാലക്കാട് നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ളവരാണ് സ്റ്റാളുകളിലുള്ളത്. സമീപത്ത് താത്കാലിക താമസ സൗകര്യം ഒരുക്കും. സ്റ്റാളുകള്‍ക്ക് പുറമേ തമിഴ്‌നാട്ടില്‍ നിന്നുള്ളവരുടെ സാധാരണ പൂത്തട്ടുകളും പലയിടങ്ങളിലും റെഡിയായി കഴിഞ്ഞു.പല പൂവുകള്‍ ഒന്നിച്ചുള്ള മിക്‌സഡ് പൂകിറ്റുകള്‍ ഇത്തവണയുമുണ്ട്. പല തൂക്കത്തിലുള്ള ഇത്തരം കിറ്റുകള്‍ക്ക് 500 മുതലാണ് വില. പൂവുകളുടെ ഇനം കൂടുന്നതിനനുസരിച്ച് കിറ്റുകളുടെ വില കൂടും.
പൂവുകളും വിലയും
(വില കിലോയ്ക്ക്)
മഞ്ഞ ജമന്തി- 200
ഓറഞ്ച് ജമന്തി- 150
വെള്ള ഡാലിയ- 600
മില്‍ക്ക് വൈറ്റ് – 600
വാടാമല്ലി- 400
റെഡ് റോസ് – 400
പനിനീർ റോസ് – 300
യെല്ലോ റോസ് – 400
പിങ്ക് റോസ് – 350
അരളി റെഡ് – 450
അരളി പിങ്ക് – 350
അരളി വൈറ്റ് – 220
ആസ്ട്രിൻ പിങ്ക് ഡാലിയ – 320
ആസ്ട്രിൻ പിങ്ക് ബ്ലൂ – 740
ആസ്ട്രിൻ മിക്‌സ് – 320
ഡാലിയ റെഡ് – 350
താമര മൊട്ട് – 30
ശതാവരി കെട്ടിന് – 50

