ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പറും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന ശ്രീജയുടെ ദാരുണമായ മരണത്തിന് സിപിഎം നേരിട്ട് ഉത്തരവാദികളാണ് എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് ജനങ്ങളുടെ വിശ്വാസം നേടി മുന്നേറിയ ജനപ്രതിനിധിയെ ഇല്ലാതാക്കാനാണ് സിപിഎം പദ്ധതിപൂർവ്വം കള്ളപ്രചരണവും അപവാദ പ്രചരണവും നടത്തി അവരെ തേജോവധം ചെയ്തത്.
സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തി പ്രചരണങ്ങൾ, തുടർന്ന് ആര്യനാട് ജംഗ്ഷനിൽ സിപിഎം പൊതുയോഗ വേദിയിൽ നടത്തിയ ഹീനമായ വ്യക്തിവധ പ്രസംഗങ്ങൾ – ഇതെല്ലാം ചേർന്നാണ് ശ്രീജയുടെ ജീവൻ നഷ്ടപ്പെട്ടത്. സ്ത്രീ സംരക്ഷകരെന്ന് കപടമായി അവകാശപ്പെടുന്ന സിപിഎം നേതാക്കളാണ്, ഒരു സ്ത്രീ ജനപ്രതിനിധിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നത് കേരളം മുഴുവൻ തിരിച്ചറിയണം.
ഈ സംഭവത്തിന് പിന്നിലെ സിപിഎം നേതാക്കളെയും പ്രവർത്തകരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സർക്കാർ കടുത്ത നടപടി സ്വീകരിക്കണം. സ്ത്രീകളുടെ മാനവും സ്വാഭിമാനവും ചവിട്ടിമെതിച്ചുകൊണ്ടുള്ള ഈ രാഷ്ട്രീയ ക്രൂരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുക തന്നെ വേണമെന്ന് അടൂർ പ്രകാശ് പറഞ്ഞു.

