ശബരിമല സ്വർണക്കൊള്ളയില്‍ പ്രമുഖർക്ക് കുരുക്കായി മുൻ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ മൊഴി.ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് കണ്ഠരര് രാജീവരെന്ന് പത്മകുമാർ മൊഴി നല്‍കി. തന്ത്രിയുടെ വിശ്വസ്തനായതിനാലാണ് പോറ്റിയെ വിശ്വസിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ട് . എന്നാല്‍ പോറ്റിയുമായി സാമ്ബത്തിക ഇടപാടുകള്‍ ഒന്നുമില്ലെന്നും പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കടകംപള്ളി സുരേന്ദ്രനുമായി നേരത്തേ പരിചയമുണ്ടായിരുന്നതായും പോറ്റി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യംചെയ്യലില്‍ പത്മകുമാർ മൊഴികൊടുത്തതായാണ് റിപ്പോർട്ട്. താൻ പരിചയപ്പെടുംമുമ്ബുതന്നെ ഉണ്ണികൃഷ്ണപാേറ്റി ശബരിമലയിലുള്ള വ്യക്തിയാണെന്നും പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴികൊടുത്തിട്ടുണ്ട്. പോറ്റി ശബരിമലയില്‍ പ്രവർത്തിച്ചത് തന്ത്രി കുടുംബത്തിന്റെ ആളായിട്ടായിരുന്നു എന്നും ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണെന്നും മൊഴിയുണ്ട്. പുതിയ മൊഴികൂടി ലഭിച്ചതോടെ കടകംപള്ളി സുരേന്ദ്രനെ ഉടൻതന്നെ ചോദ്യംചെയ്തേക്കും എന്നാണ് റിപ്പോർട്ട്.
പത്മകുമാറിനെ രണ്ട് ദിവസത്തേക്കാണ് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് വൈകിട്ടോടെ പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയില്‍ ഹാജരാക്കും. ദേവസ്വം ബോർഡ് മുൻ അംഗങ്ങളെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം വൈകാതെ വിളിച്ചുവരുത്തും.

