താമരശ്ശേരിയിൽ വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായത് ആസൂത്രിത ആക്രമണം എന്ന് പോലീസ്.ട്യൂഷൻ സെൻ്ററിലെ ഒരു നൃത്ത പരിപാടിയെ ചൊല്ലി 2 സ്കൂളിലെ കുട്ടികൾ തമ്മിലുള്ള തർക്കമാണ് വൻ സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്.
ഞായറാഴ്ച താമരശ്ശേരി വ്യാപാര ഭവനില്‍വെച്ച് ട്യൂഷന്‍ സെന്ററിലെ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടി നടത്തിയിരുന്നു. ആഘോഷത്തില്‍ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന എളേറ്റില്‍ എം.ജെ.എച്ച്. എസ്.എസിലെ കുട്ടികളുടെ നൃത്തം പാട്ടുനിന്നതിനെത്തുടര്‍ന്ന് തടസ്സപ്പെട്ടു. നൃത്തം തടസ്സപ്പെട്ടപ്പോള്‍ താമരശ്ശേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ കൂവിവിളിച്ചു. അത് നൃത്തസംഘത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ചോദ്യം ചെയ്തു. വിദ്യാര്‍ഥികള്‍തമ്മില്‍ ചേരി തിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. അധ്യാപകര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഈ കൊടുംപകയുടെ ബാക്കി പത്രമായിരുന്നു വ്യാഴാഴ്ചത്തെ സംഘര്‍ഷം. സാമൂഹികമാധ്യ മത്തിലൂടെയുള്ള ആഹ്വാനമനുസരിച്ച് സ്ഥലത്തെത്തിയ ട്യൂഷന്‍ സെന്ററി ലുള്ളവരും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ ട്യൂഷന്‍ സെന്ററില്‍ ഇല്ലാത്തവരുമായ എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രദേശത്ത് തമ്ബടിച്ചിരുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. തമ്മില്‍ത്തല്ലിയ വിദ്യാര്‍ഥികളെ നാട്ടുകാരും കടക്കാരും പിന്തിരിപ്പിച്ച് ഓടിച്ചു. പിന്നീട് റോഡിനു സമീപത്തുവെച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി. സംഘര്‍ഷത്തിനിടെ മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരിക്കേറ്റു,
നഞ്ചക്കുപോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. വിദ്യാര്‍ഥികള്‍ക്കുപുറമേ പുറത്തു നിന്നുള്ള കണ്ടാലറിയാവുന്ന ചിലരും ആയുധങ്ങളുപയോഗിച്ച് അക്രമം നടത്തിയെന്നാണ് ആരോപണം. പുറമേ കാര്യമായ മുറിവില്ലാത്തതിനാല്‍ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ സുഹൃത്തുക്കള്‍ വീട്ടിലെത്തിച്ചു. കുറച്ചുകഴി
ഞ്ഞപ്പോള്‍ ഛര്‍ദിക്കുകയും തളര്‍ന്നിരിക്കുകയും ചെയ്തു. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതാണെന്ന സംശയമാണ് വീട്ടിലുണ്ടായത്. തുടര്‍ന്ന് സുഹൃത്തുക്കളോട് ചോദിച്ചു. അപ്പോഴാണ് സംഘര്‍ഷം അറിഞ്ഞത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.തലച്ചോറില്‍ ആന്തരികരക്തസ്രാവവും ഉണ്ടായിരുന്നു. നില വഷളായതിനെ ത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. താമരശ്ശേരി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികളായ 5 പേരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി.